175 പേര്‍ നിരീക്ഷണത്തിലുണ്ടെന്നും മരിച്ചവരുമായി അടുത്ത ബന്ധം പുലര്‍ത്തിയവര്‍ ആണ് ഇവരെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം: നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഭയപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ പറഞ്ഞു. സംസ്ഥാനത്ത് ആകെ 15 പേരിലാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 12 പേര്‍ ഇതിനോടകം മരണപ്പെട്ടു. മൂന്ന് പേര്‍ ഇപ്പോഴും ചികിത്സയിലാണ്. 

175 പേര്‍ നിരീക്ഷണത്തിലുണ്ടെന്നും മരിച്ചവരുമായി അടുത്ത ബന്ധം പുലര്‍ത്തിയവര്‍ ആണ് ഇവരെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. നിലവിലെ അവസ്ഥയില്‍ കോഴിക്കോട് മെഡി.കോളേജ് ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്കും രോഗികള്‍ക്കും നിയന്ത്രണം വയ്ക്കേണ്ടി വരുമെന്ന് മന്ത്രി വ്യക്തമാക്കി. 

അതീവ ഗുരുതരാവസ്ഥയില്‍ ഉള്ളവരെ മാത്രമേ ആശുപത്രിയില്‍ പ്രവേശിപ്പിക്കൂ. ഗുരുതര അസുഖം ഇല്ലാത്തവര്‍ക്ക് അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടാം. ഇതിനായി മെഡി.കോളേജിലെ ഡോക്ടര്‍മാരെ സമീപമുള്ള ആശുപത്രികളിലെത്തിക്കുമെന്നും മന്ത്രി അറിയിച്ചു.