നിപ ഭീതി അകന്നു; സ്‌കൂളുകള്‍ നാളെ തുറക്കും
കോഴിക്കോട്: നിപയെ അതിജീവിച്ച നഴ്സിങ്ങ് വിദ്യാർത്ഥിനി അജന്യ ഇന്ന് ആശുപത്രി വിടും. തുടർച്ചയായി നടത്തിയ രക്തപരിശോധന ഫലങ്ങളെല്ലാം നെഗറ്റീവ് ആയതോടെ ഡിസ്ചാർജ്ജ് ചെയ്യാൻ നേരത്തെ ഡോക്ടർമാർ തയ്യാറായെങ്കിലും കേന്ദ്രസംഘത്തിന്റെ ഉപദേശമനുസരിച്ച് ആശുപത്രിയിൽ തുടരുകയായിരുന്നു. തുടർ പരിചരണം അജന്യക്ക് ഉറപ്പ് വരുത്തുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.
രോഗം ഭേദമായ ഉപീഷിനെ 14 ന് ആശുപത്രി വിടും. ഇരുവരെയും മന്ത്രി ആശുപത്രിൽ സന്ദർശിച്ചു. വൈറസ് ബാധ നിയന്ത്രണവിധേയമായെങ്കിലും ഉറവിടം ഇപ്പോഴും അവ്യക്തമാണ്. നിപക്കെതിരായ ജാഗ്രത ഈ മാസം അവസാനം വരെ തുടരും. ഏറ്റവുമൊടുവില് രോഗം ബാധിച്ചയാളില് നിന്ന് പടരാനുള്ള സാധ്യത കൂടിപരിഗണിച്ചാണിത്. മൂന്നാഴ്ചത്തെ പ്രതിരോധ പ്രവർത്തനങ്ങളും ജാഗ്രതയും ഫലം കണ്ടതിന്റെ ആശ്വസത്തിലാണ് ആരോഗ്യപ്രവർത്തകർ.
നിരീക്ഷണത്തിലുള്ള 2649 പേരില് നിന്ന് ഇന്ക്യുബേഷന് പിരീഡ് കഴിഞ്ഞ 1219 പേരെ ഒഴിവാക്കി. കോഴിക്കോട് ജില്ലയില് പൊതു പരിപാടികള്ക്ക് ഉണ്ടായിരുന്ന നിയന്ത്രണങ്ങള് പിന്വലിച്ചിട്ടുണ്ട്. നിപ ഭീതി എറെക്കുറെ അവസാനിച്ചതോടെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള് നാളെ തുറക്കും. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രവർത്തനം സാധാരണ നിലയിലായെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.
