മധുര: നിർമൽ ചിട്ടിത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി കെ. നിർമലൻ കൃഷ്ണ കീഴടങ്ങി.മധുര ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് നിർമലൻ കീഴടങ്ങിയത്. കഴിഞ്ഞ രണ്ട് മാസമായി ഇയാൾ ഒളിവിലായിരുന്നു. നിർമൽ ചിട്ടിത്തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചും തമിഴ്നാട് പോലീസുമാണ് അന്വേഷണം നടത്തുന്നത്.

നേരത്തെ നിർമലൻ മുൻകൂർ ജാമ്യത്തിനായി തിരുവനന്തപുരം ജില്ലാ കോടതിയിലും തമിഴ്നാട് ഹൈക്കോടതിയിലെ മധുര ബെഞ്ചിനേയും സമീപിച്ചിരുന്നു. കേസിൽ ആകെ 22 പ്രതികളാണ് ഉള്ളത്. ഇതിൽ അഞ്ച് പേരെ അന്വേഷണ സംഘം നേരത്തെ പിടികൂടിയിരുന്നു.

പതിനായിരത്തോളം നിക്ഷേപകരിൽനിന്ന് 600 കോടി രൂപ നിർമൽ കൃഷ്ണ ചിട്ടിക്കന്പനി പിരിച്ചെടുത്തിട്ടുണ്ടെന്നാണ് ആരോപണം. ഇവരിൽ നാലായിരത്തോളം പേരാണ് പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുള്ളത്. പരാതികളുടെ അടിസ്ഥാനത്തിൽ 300 കോടി രൂപയുടെ തട്ടിപ്പു കണ്ടെത്തിയിരുന്നു.