ഉപരാഷ്ട്രപതി വെങ്കയ്യനായിഡു ഉൾപ്പെടെയുളള പ്രമുഖർ ചെന്നൈയിലെ ആശുപത്രിയിലെത്തി

ചെന്നൈ:തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കരുണാനിധിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല. കരുണാനിധി തീവ്രപരിചരണവിഭാഗത്തിൽ നിരീക്ഷണത്തിൽ തുടരുകയാണ്. ഉപരാഷ്ട്രപതി വെങ്കയ്യനായിഡു ഉൾപ്പെടെയുളള പ്രമുഖർ ചെന്നൈയിലെ ആശുപത്രിയിലെത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആൽവാർപേട്ടിലെ കാവേരി ആശുപത്രിക്ക് മുന്നിൽ തലൈവർക്കായി പ്രാർത്ഥന തുടരുകയാണ്. അണികളും നേതാക്കളും കലൈഞ്ജറുടെ തിരിച്ചുവരവ് പ്രതീക്ഷിക്കുമ്പോൾ അദ്ദേഹത്തിന്‍റെ ആരോഗ്യനിലയിൽ മാറ്റമില്ലെന്ന വിവരമാണ് ഡോക്ടർമാർ നൽകുന്നത്. ശനിയാഴ്ച രാത്രി പുറത്തിറങ്ങിയ മെഡിക്കൽ ബുളളറ്റിൻ കരുണാനിധി നിരീക്ഷണത്തിൽ തുടരുകയാണെന്ന് വ്യക്തമാക്കി. പിന്നീട് ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല. നെ‍ഞ്ചിലെ അണുബാധ ഇതുവരെ ഭേദമായിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇടക്കിടെ ശ്വാസതടസം നേരിടുന്ന കരുണാനിധിക്ക് ശ്വസനസഹായിയും ഉപയോഗിക്കുന്നുണ്ട്.

അടുത്ത ഇരുപത്തിനാല് മണിക്കൂർ നിർണായകമാണെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്. ആരോഗ്യവിവരമറിയാൻ കൂടുതൽ നേതാക്കളെത്തി. സ്റ്റാലിൻ,അഴഗിരി,കനിമൊഴി തുടങ്ങിയ കരുണാനിധിയുടെ മക്കളും അടുത്തബന്ധുക്കളും ആശുപത്രിയിൽ തുടരുകയാണ്. തമിഴ്നാടിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൂടുതൽ പ്രവർത്തകരും ആശുപത്രി പരിസരത്തേക്ക് എത്തുന്നുണ്ട്.