അവിശ്വാസം അവതരിപ്പിച്ചു, വോട്ടെടുപ്പ് ആറുമണിക്ക്, എഐഎഡിഎംകെ സര്‍ക്കാറിനൊപ്പം

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയം സഭയില്‍ അവതരിപ്പിച്ചു. ടിഡിപി നേതാവ് ജയദേവ് ഗല്ല ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചു. മോദി സര്‍ക്കാര്‍ ആന്ധ്രയെ വഞ്ചിച്ചുവെന്ന് ടിഡിപി ആരോപിച്ചു. നിരവധി കാര്യങ്ങളില്‍ പ്രധാനമന്ത്രി നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെന്നും ടിഡിപി ആരോപിച്ചു. തീര്‍ത്തും ആന്ധ്രാപ്രദേശിനെ കേന്ദ്രീകരിച്ചായിരുന്നു ടിഡിപിയുടെ പരാമര്‍ശങ്ങള്‍. രാഷ്ട്രീയ ധാര്‍മികതയും അംഗസംഖ്യയും തമ്മിലുള്ള പോരാണ് ഇവിടെ നടക്കുന്നതെന്നും ടിഡിപി ആരോപിച്ചു.

തുടര്‍ന്ന് അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംസാരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്തെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. മോദിക്ക് ചൈനയുടെ താൽപര്യമാണ് പ്രധാനമെന്നും അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് ചര്‍ച്ചയില്‍ സംസാരിക്കവെ രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് എന്തെന്ന് മനസിലാക്കി തന്നതിന് നന്ദി. ചിരിക്കുകയാണെങ്കിലും മോദിയുടെ കണ്ണുകളിൽ പരിഭ്രമമാണ് കാണുന്നത്. എന്‍റെ കണ്ണുകളിലേക്ക് നോക്കുന്നില്ല. വിശ്വസിച്ച യുവാക്കളെ പ്രധാനമന്ത്രി വഞ്ചിച്ചു. പ്രധാനമന്ത്രി നൽകിയത് പൊള്ളയായ വാഗ്ദാനങ്ങളാണ്. വാഗ്ദാനം ചെയ്ത രണ്ട് കോടി തൊഴിലവസരങ്ങൾ എവിടെയെന്ന് രാഹുല്‍ ചോദിച്ചു.

ശിവസേന പിന്തുണയ്ക്കുമെന്ന് അറിയച്ചപ്പോള്‍ ഉള്ള കക്ഷിനില

ജനങ്ങൾക്ക് നൽകുമെന്ന് പറഞ്ഞ 15 ലക്ഷം എവിടെ. ഗുണം കോട്ടിട്ട വ്യവസായികൾക്കും അമിത് ഷായുടെ മകനും മാത്രമാണ്. ജയ്ഷായുടെ അഴിമതിക്ക് രാജ്യത്തിന്റെ കാവൽക്കാരൻ കണ്ണടച്ചു. 45000 കോടിയുടേതാണ് റാഫേൽ അഴിമതി. പ്രതിരോധ മന്ത്രിയും പ്രധാനമന്ത്രിയും രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മോദി കോടികൾ ചെലവിടുന്നു. ഇതിന് പിന്നിൽ റാഫേൽ അഴിമതിപ്പണമാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. യാതൊരു തെളിവുകളുമില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് പറഞ്ഞ് രാഹുൽ ഗാന്ധിയുടെ പ്രസംഗം ബിജെപി തടസപ്പെടുത്തി. തെളിവുകള്‍ ഇല്ലാതെ ആരോപണം ഉന്നയിക്കരുതെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷ എംപിമാര്‍ ബഹളം വച്ചതോടെ കുറച്ചു നേരത്തേക്ക് സഭ നിര്‍ത്തിവച്ചു.

നിലവില്‍ കക്ഷിനില

രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ച പ്രസംഗത്തിന് ശേഷം ലോകസഭ നാടകീയ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. രാഹുല്‍ ഗാന്ധി മോദിയെ കെട്ടിപ്പിടിച്ചു. പ്രസംഗത്തിന് ശേഷം മോദിയുടെ അടുത്തെത്തിയ രാഹുല്‍ മോദിയോട് എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ടു വിസമ്മതിച്ച മോദിയെ രാഹുല്‍ കെട്ടിപ്പിടിച്ചു. കെട്ടിപ്പിടിയില്‍ അസ്വസ്ഥനായ മോദി രാഹുലിനെ തിരിച്ചുവിളിച്ച് കുശലം പറഞ്ഞു, ശേഷമാണ് രാഹുല്‍ ഇരിപ്പിടത്തിലേക്ക് മടങ്ങിയത്. അതേസമയം ലോകസഭയില്‍ 20 എംപിമാരുള്ള ബിജു ജനതാദള്‍ ചര്‍ച്ചയില്‍ പോലും പങ്കെടുക്കാതെ സഭ ബഹിഷ്കരിച്ചിരുന്നു. യുപിഎ, എന്‍ഡിഎ സര്‍ക്കാരുകളെ കൊണ്ട് യാതൊരു ഗുണവും ഒഡീഷയ്ക്ക് ലഭിച്ചില്ലെന്ന് വ്യക്തമാക്കിയാണ് ജനദാദള്‍ സഭ വിട്ടത്.

എന്‍ഡിഎ കക്ഷികള്‍

അവിശ്വസാപ്രമേയം ചര്‍ച്ചയ്ക്കെടുക്കുന്നതിന് തൊട്ടുമുമ്പ് ബിജെപിക്ക് തിരിച്ചടി നേരിട്ടിരുന്നു. നേരത്തെ ബിജെപിയെ പിന്തുണയ്ക്കുമെന്ന് അറിയിച്ച ശിവസേന അവസാന നിമിഷം വോട്ടെടുപ്പില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുമായി സംസാരിച്ചപ്പോള്‍ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് അറിയിച്ചെങ്കിലും ചര്‍ച്ചയ്ക്ക് തൊട്ടുമുമ്പ് വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്ന് ശിവസേന അറിയിക്കുകയായിരുന്നു.

ശിവസേന എംപിമാര്‍ക്ക് വിപ്പ് നല്‍കിയിരുന്നെങ്കിലും സര്‍ക്കാറിന്‍റെ നിമയനിര്‍മാണത്തെ പിന്തുണയ്ക്കാന്‍ മാത്രമാണ് വിപ്പില്‍ നിര്‍ദേശമുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് ശിവസേന മാറി നില്‍ക്കുന്നത്. തെലുങ്കുദേശം പാര്‍ട്ടിയാണ് അവിശ്വാസം കൊണ്ടുവന്നത്. ബിജെപിയുടെ ഭാഗമായിരുന്ന ടിഡിപി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ ശിവസേന കൂടി പ്രതികൂല നിലപാടെടുത്തതോടെ ബിജെപിക്ക് കടുത്ത വെല്ലുവിളിയാണ് അവിശ്വാസ പ്രമേയം ഉയര്‍ത്തുന്നത്. എന്‍ഡിഎ അവിശ്വാസ പ്രമേയം വിജയിക്കുമെങ്കിലും പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്ന വിഷയങ്ങളില്‍ സര്‍ക്കാറിന് ഉത്തരം മുട്ടും. ശിവസേനയെ ചേര്‍ത്ത് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ അവിശ്വാസവോട്ടെടുപ്പ് വിജയിക്കാനായിരുന്നു മോദിയും അമിത് ഷായും ലക്ഷ്യമിട്ടത്. ഈ നീക്കത്തിനാണ് ഇപ്പോള്‍ തിരിച്ചടി നേരിട്ടിരിക്കുന്നത്. 

Scroll to load tweet…

വൈകിട്ട് ആറുമണിക്കാണ് അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. എന്നാല്‍ വോട്ടെടുപ്പില്‍ പ്രതിപക്ഷം പങ്കെടുക്കില്ലെന്നാണ് വിവരം. മൂല്യങ്ങള്‍ തമ്മിലാണ് ഇവിടെ മത്സരമെന്ന് അവിശ്വാസം കൊണ്ടുവന്ന ടിഡിപി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ എഐഎഡിഎംകെ സര്‍ക്കാറിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചതായാണ് വിവരം. 296 അംഗങ്ങളുള്ള എന്‍ഡിഎക്കൊപ്പം എഐഎഡിഎംകെ കൂടി എത്തിയാല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ അവിശ്വാസം മറികടക്കാന‍് മോദി സര്‍ക്കാറിന് സാധിക്കും.