ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സമാഹരിക്കുന്ന തുക തീവ്രവാദ സംഘങ്ങള്‍ക്ക് എത്തുന്നുവെന്ന് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത നിഷേധിച്ച് കുവൈത്ത്. ഇത്തരം ഫണ്ടിന്റെ സമാഹരണത്തിന്റെയും വിതരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനായി സര്‍ക്കാറിന്റെ വിവിധ വകുപ്പുകള്‍ ഏകോപിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സമാഹരിക്കുന്ന തുക തീവ്രവാദത്തിനായി ഉപയോഗിക്കുന്നതായി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും വിദേശകാര്യ മന്ത്രാലയത്തിലെ ഏകോപന -തുടര്‍നടപടി കാര്യങ്ങളുടെ അംബാസഡര്‍ നാസെര്‍ അല്‍ സബീഹ് വ്യക്തമാക്കി. ഇത്തരത്തില്‍ സമാഹരിക്കുന്ന തുക രാജ്യത്തിന്റെ നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും പൂര്‍ണമായും വിധേയമാണ്. താജിക് എംബസിയില്‍ നടന്ന തജിക്കിസ്ഥാന്റെ ദേശീയ ദിനാചാരണത്തോടനുബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ജീവകാരുണ്യ ഫണ്ട് സമാഹരണവും വിതരണവും വിദേശകാര്യ മന്ത്രാലയത്തിന്റെയും തൊഴില്‍- സാമൂഹികകാര്യ മന്ത്രാലയത്തിന്റെയും കൂട്ടായ ഏകോപനത്തിലാണ് നടക്കുന്നത്. രാജ്യത്തിനകത്തും പുറത്തും നിയമമനുസരിച്ചാണ് ഓരോ മന്ത്രാലയവും തങ്ങളുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.