ദുബൈ: സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന ദുബൈയിലെ കേന്ദ്രങ്ങളെല്ലാം നാളെ അടച്ചിടും. ഉപഭോക്താക്കളുടെ ഇടപാടുകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് സേവന കേന്ദ്രങ്ങളില്ലാത്ത ഒരു ദിനം എന്ന പേരില്‍ പദ്ധതി നടപ്പാക്കുന്നത്​.

സര്‍ക്കാര്‍ സേനവങ്ങള്‍ ലഭ്യമാക്കുന്ന ദുബൈയിലെ കേന്ദ്രങ്ങളെല്ലാം നാളെ അടച്ചിടും. സ്മാര്‍ട്ട് ആപ്പുകളും വെബ്സൈറ്റുകളും ഉപയോഗിക്കുന്നതിന് ജനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനാവും സേവന കേന്ദ്രങ്ങള്‍ നാളത്തെ ദിവസം ഉപയോഗിക്കുക. ദുബായിയെ ലോകത്തിലെ ഏറ്റവും സന്തോഷകരമായ നഗരമാക്കി മാറ്റുന്നതിനായി യു.എ.ഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നല്‍കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. അടുത്ത പ്രവൃത്തി ദിവസം മുതല്‍ സേവന കേന്ദ്രങ്ങള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കും. ദുബായ് എയര്‍പോര്‍ട്ട്, കോടതികള്‍, കസ്റ്റംസ്, മുനിസിപ്പാലിറ്റി, പൊലീസ്, ആര്‍.ടി.എ തുടങ്ങി 34 പൊതു സ്ഥാപനങ്ങളും നിരവധി സ്വകാര്യ സ്ഥാപനങ്ങളും നല്‍കുന്ന 950ലേറെ സേവനങ്ങള്‍ സ്മാര്‍ട്ട് ഫോണുകളിലും മറ്റും ലഭ്യമാവുന്ന ആപ്പുകളിലൂടെ മാത്രമേ നാളെ ലഭിക്കുകയുള്ളൂ. 

ദുബായ് നൗ പോലുള്ള സര്‍ക്കാര്‍ ആപ്പുകളില്‍ നിരവധി സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇടപാടുകള്‍ ഓണ്‍ലൈന്‍ വഴി മാത്രമാകുന്നതോടെ ഉപഭോക്താക്കള്‍ക്ക് പണവും സമയവും ലാഭിക്കാനാവും. ഗതാഗത തിരക്ക് കുറയ്ക്കുന്ന, ഇന്ധനം ലാഭിക്കുക, കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുക, പ്രകൃതി വിഭവങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുക എന്നിവയൊക്കെ പദ്ധതിയുടെ ലക്ഷ്യങ്ങളില്‍ പെടുമെന്ന് അധികൃതര്‍ അറിയിച്ചു.