നിലവിലെ ജീവനക്കാരുടെ എണ്ണം കുറച്ചു കൊണ്ടു വരാനാണ് കോർപറേഷൻ ശ്രമിക്കുന്നത് പിഎസ്.സി പരീക്ഷ എഴുതി അഡ്വൈസ് മെമ്മോ കിട്ടിയ 4051 പേരെ പരി​ഗണിക്കാൻ നിർവാഹമില്ലെ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി കണ്ടക്ടർ തസ്തികയിലേക്ക് പി.എസ്.സി നിയമന ഉത്തരവ് നൽകിയ നാലായിരം പേരെ നിയമിക്കാൻ സാധിക്കില്ലെന്ന് ​ഗതാ​ഗതമന്ത്രി എ.കെ.ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു. 

കെ.എസ്.ആർ.ടി.സിയിൽ ഇപ്പോൾ തന്നെ കണ്ടക്ടർമാരുടെ എണ്ണം കൂടുതലാണെന്ന് സ്ഥാപനത്തെക്കുറിച്ച് പഠനം നടത്തിയ സുശീൽഖന്ന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ദേശീയശരാശരിയിലും കൂടുതലാണ് കെ.എസ്.ആർ.ടി.സിയിലെ കണ്ടക്ടർമാരുടെ എണ്ണം. 

നിലവിലെ ജീവനക്കാരുടെ എണ്ണം കുറച്ചു കൊണ്ടു വരാനാണ് കോർപറേഷൻ ശ്രമിക്കുന്നത് ഇൗ സാഹചര്യത്തിൽ പിഎസ്.സി പരീക്ഷ എഴുതി അഡ്വൈസ് മെമ്മോ കിട്ടിയ 4051 പേരെ പരി​ഗണിക്കാൻ നിർവാഹമില്ലെന്നാണ് എസ്.ശർമ്മ എംഎൽഎയ്ക്ക് നൽകിയ മറുപടിയിൽ മന്ത്രി അറിയിച്ചിരിക്കുന്നത്. 

പിഎസ്.സി നടത്തിയ കെ.എസ്.ആർ.ടി.സി കണ്ടക്ടർ പരീക്ഷ എഴുതി റാങ്ക്ലിസ്റ്റിൽ വന്ന 4051 പേർക്ക് കെഎസ്ആർടിസിയിൽ നിയമനഉത്തരവ് ലഭിച്ചിരുന്നു. എന്നാൽ ജീവനക്കാരുടെ ആധിക്യം ചൂണ്ടിക്കാട്ടി ഇവരെ ജോലിയിലെടുക്കാൻ കോർപറേഷൻ തയ്യാറായില്ല. 

താൽകാലിക ജീവനക്കാരായി ആയിരകണക്കിന് ജീവനക്കാർ കോർപറേഷനിലുണ്ടെങ്കിലും യൂണിയൻ സമ്മർദ്ദം മൂലം ഇവരെ പിരിച്ചുവിടാൻ മാനേജ്മെന്റിന് സാധിച്ചിട്ടില്ല. കെഎസ്ആർടിസിയിലെ എം.പാനൽ ജീവനക്കാരുടെ നിയമനം റദ്ദാക്കാനും തങ്ങൾക്ക് ജോലി ലഭിക്കാനുമായി റാങ്ക് ലിസറ്റിലുള്ളവർ കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതോടൊപ്പം സമരരം​ഗത്തും നിയമനം തേടി ഇവർ രം​ഗത്തുണ്ട്.