വിദേശ വനിതയുടെ കൊലപാതകം സിബിഐ അന്വേഷണം ആവശ്യമില്ലെന്നു സർക്കാർ
തിരുവനന്തപുരം: കോവളത്തെ വിദേശ വനിതയുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നു സർക്കാർ. കേസ് അന്വേഷണം തൃപതികരമാണ്. അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിദേശ വനിതയുടെ സുഹൃത്തായ ആൻഡ്രൂസ് നൽകിയ ഹർജിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്. ഹർജി വിധി പറയാൻ മാറ്റി.
വിഷാദ രോഗത്തിന് ചികിത്സ തേടിയെത്തിയ വിദേശ വനിതയെ തലസ്ഥാന നഗരത്തില്‍ നിന്നാണ് കാണാതായത്. പോത്തന്‍കോട് അരുവിക്കരകോണത്തുള്ള ആശുപത്രിയിലെത്തിയ വിദേശ വനിതയെ ഇവിടെ നിന്ന് മാര്‍ച്ച് 14ന് കാണാതാവുകയായിരുന്നു.
ലാത്വിയന്‍ പൗരത്വമുള്ള വിദേശ വനിതയും കുടുംബവും അഞ്ച് വര്‍ഷമായി അയര്‍ലന്റിലാണ് താമസിച്ചുവരുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കടുത്ത മാനസിക സമ്മര്‍ദ്ദവും വിഷാദരോഗവും പിടിപെട്ടതോടെയാണ് ആയൂര്‍വേദ ചികിത്സക്കായി സഹോദരിക്കൊപ്പം ഫെബ്രുവരി മൂന്നിന് കേരളത്തിലെത്തിയത്.
പിന്നീട് കാണാതായ വിദേശ വനിതയ്ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയെങ്കിലും ജീവനോടെ കണ്ടെത്താനായില്ല. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചുള്ള അന്വേഷണത്തില്‍ പിടികൂടിയത്.
ഗ്രോബീച്ചിൽ കണ്ടെത്തിയ വിദേശ വനിതയെ തന്ത്രപൂർവ്വം ഉമേഷും ഉദയനും ചേർന്ന് ഫൈബർ ബോട്ടിൽ വാഴമുട്ടത്തെ പൊന്തകാട്ടിലെത്തിച്ചു. മയക്കുമരുന്നു നൽകി ശേഷം ലൈംഗികമായി പീഡിപ്പിച്ചു. രാത്രിയായപ്പോള്‍ വീണ്ടും ബലപ്രയോഗം നടത്തി. വിദേശ വനിത ബഹളം വെക്കാൻ ശ്രമിച്ചപ്പോള്‍ കഴുത്തു ഞെരിച്ചുവെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി.
