സംസ്ഥാനത്ത് പുതിയ മദ്യശാലകൾ തുറക്കില്ല: ടി പി രാമകൃഷ്ണൻ
- കോടതി വിധിയുടെ അടിസ്ഥാനത്തിൽ മദ്യശാലകൾ തുറക്കും എന്നതിൽ തീരുമാനമായിട്ടില്ലെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യശാലകൾ തുറക്കില്ലെന്നു മന്ത്രി ടി പി രാമകൃഷ്ണൻ. ബാറുകൾക്ക് അനുകൂലമായി സർക്കാർ കോടതിയെ സമീപച്ചിട്ടില്ലെന്നും മന്ത്രി. എന്നാൽ കേരളത്തെ മദ്യത്തിൽ മുക്കാൻ ആണ് സർക്കാർ ശ്രമം എന്നു പ്രതിപക്ഷം ആരോപിച്ചു.
കോടതി ഉത്തരവിന്റെ മറവിൽ കൂടുതൽ ബാറുകൾ തുറക്കാൻ സർക്കാർ ശ്രമം എന്നായിരുന്നു പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം. കോടതി വിധിയുടെ അടിസ്ഥാനത്തിൽ മദ്യശാലകൾ തുറക്കും എന്നതിൽ തീരുമാനമായിട്ടില്ലെന്നു മന്ത്രി അറിയിച്ചു. ത്രീ സ്റ്റാർ ഹോട്ടലുകളിൽ മദ്യം എന്നത് ഇടതു സർക്കാരിന്റെ പ്രഖ്യാപിത നയം ആണ്. പതിനായിരം ജനസംഖ്യ ഉള്ള പഞ്ചായത്തുകളിൽ പുതിയ മദ്യ ശാലകൾ എന്ന എക്സൈസ് കമ്മീഷണറുടെ ഉത്തരവ് മന്ത്രി അറിയാതെ ആണോ എന്ന് പ്രതിപക്ഷം ചോദിച്ചു. പുതിയ 5 ബാറുകൾക്ക് ഈ സർക്കാർ ലൈസൻസ് കൊടുത്തിട്ടുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു.
കെ എം മാണിക്ക് എതിരെ കേസും ആയി മുന്നോട്ട് പോയാൽ അധികാരത്തിൽ എത്തിയാൽ ബാർ തുറക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ ഉറപ്പു നൽകി എന്ന ആരോപണം ഉയർന്നിട്ട് അതു നിഷേധിക്കാൻ പോലും സി പി എം നേതൃത്വം തയാറായില്ലെന്നും പ്രതിപക്ഷം ആരോപിച്ചു . അടിയന്തര പ്രമേയത്തിനു അവതരണ അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങി പോയി.