ന്യൂയോര്‍ക്ക്: അസാധു നോട്ടുകള്‍ മാറ്റിയെടുക്കാന്‍ പ്രവാസി ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ വംശജര്‍ക്കും ഇനി അവസരം നല്‍കില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ന്യൂയോര്‍ക്കില്‍ നടന്ന ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇന്ത്യന്‍ ഒറിജിന്‍ (ജിഒപിഐഒ) പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിദേശകാര്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പ്രവാസി ഇന്ത്യക്കാര്‍ക്ക് അസാധു നോട്ടുകള്‍ മാറിയെടുക്കാന്‍ സര്‍ക്കാര്‍ അവസരം നല്‍കിയിരുന്നു. എന്നാല്‍ വിദേശ പൗരത്വമുള്ള ഇന്ത്യന്‍ വംശജര്‍ക്ക് ഇതിനുള്ള അവസരം നല്‍കിയിരുന്നില്ല. ഇനി ആര്‍ക്കും അസാധുനോട്ടുകള്‍ മാറ്റിവാങ്ങാനോ അക്കൗണ്ടുകളില്‍ നിക്ഷേപിക്കാനോ അവസരം നല്‍കില്ല- സുഷമ സ്വരാജ് വ്യക്തമാക്കി. അതേസമയം വിദേശ പൗരത്വമുള്ള ഇന്ത്യന്‍ വംശജരുടെ പക്കല്‍ ഏകദേശം 7,500 കോടിയോളം വരുന്ന 1000, 500 രൂപ നോട്ടുകള്‍ ഉണ്ടെന്നാണ് ഈ പണം തങ്ങള്‍ എന്തുചെയ്യുമെന്ന ചോദ്യത്തിനാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. 

പ്രവാസികളില്‍ പലര്‍ക്കും ആധാര്‍ കാര്‍ഡില്ലെന്നും അതിനാല്‍ അവരുടെ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാത്തത് പ്രശ്‌നമാകില്ലെയെന്ന ചോദ്യത്തിന് എന്‍ആര്‍ഐ ബാങ്ക് അക്കൗണ്ടിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്നും സുഷമാ സ്വരാജ് അറിയിച്ചു.