ദില്ലി: ജോലി സമയത്ത് ഒാപ്പറേഷനൽ ജീവനക്കാർ മെസേജിങ് ആപുകൾ ഉപയോഗിക്കുന്നത് വിലക്കി റെയിൽവെ സർക്കുലർ. എൻജിൻ ഡ്രൈവർമാർ, ഗാർഡുകൾ, ടി.ടി.ഇമാർ തുടങ്ങിയ ജീവനക്കാർക്കാണ് നിർദേശം. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണ് നിർദേശം. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ചെയ്യേണ്ടതും പാടില്ലാത്തതുമായ കാര്യങ്ങളാണ് റെയിൽവെ സർക്കുലറിൽ വ്യക്തമാക്കിയത്. ഇതിലാണ് വാട്ട്സ്ആപ്പ് ഉൾപ്പെടെയുള്ള മെസേജിങ് ആപുകൾ ഡ്യൂട്ടിക്കിടെ ഉപയോഗിക്കുന്നത് കർശനമായി വിലക്കിയത്. 

മെസേജിങ് ആപുകൾ ഉപയോഗിക്കുന്നത് ട്രെയിൻ ഒാപ്പറേഷൻ സമയത്ത് ശ്രദ്ധതെറ്റിക്കുന്നതാണെന്ന് റെയിൽവെ അധികൃതർ കണ്ടെത്തിയിരുന്നു. ദില്ലി ഡിവിഷനിലെ ജീവനക്കാർക്ക് വേണ്ടിയാണ് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. സ്റ്റേഷൻ മാനേജർമാർ ഉൾപ്പെടെയുള്ളവർക്ക് ഇത് ബാധകമാണ്. നിർദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. സുരക്ഷ മുൻ നിർത്തി മുഴുവൻ ഡിവിഷനുകളിലും സർക്കുലർ പുറപ്പെടുവിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സുരക്ഷാ വിഭാഗത്തിലെത് ഉൾപ്പെടെ ഒട്ടേറെ ഒാപ്പറേഷനൽ സ്റ്റാഫ് ജോലി സമയത്ത് വാട്ട്സ്ആപ്പിലും യൂട്യൂബിലും മുഴുകുന്നതായി കണ്ടെത്തിയിരുന്നു. ഇത് റെയിൽവെ യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്നു.

ആപും വിനോദോപാധികളും ജോലി സമയത്ത് ഉപയോഗിക്കരുതെന്നും ഇത് കാര്യക്ഷമതയെയും ജാഗ്രതയെയും ബാധിക്കുമെന്നും റെയിൽ അധികൃതർ പറഞ്ഞു. സമീപകാലത്ത് നടന്ന റെയിൽ അപകട പരമ്പരകളിൽ 300ഒാളം പേർ മരിക്കാനിടയായ സാഹചര്യം കൂടി പരിഗണിച്ചാണ്‌നിർദേശം. അറ്റകുറ്റപ്പണികളുടെ ചുമതലയുള്ള ജീവനക്കാർക്കും പുതിയ നിർദേശം ബാധകമാകും. ട്രാക്ക്മെൻ, ഗാങ് മെൻ, റെയിൽവെ ക്രോസിങിലെ ഗാർഡുമാർ, ലോക്കോ പൈലറ്റുമാർ, ട്രെയിൻ ഗാർഡുമാർ തുടങ്ങിയവർക്കെല്ലാം ഇത് ബാധകമാണ്.