വ്യത്യസ്ത താത്പര്യമുള്ളവര്‍ തൊഴില്‍ കരാറുണ്ടാക്കുന്നതിനെ കുറിച്ചുള്ള പഠനത്തിനാണ് ഒലിവര്‍ ഹാര്‍ട്ടും ബെങ്ത് ഹോംസ്‌ട്രോമും നൊബേല്‍ സമ്മാനം നേടിയത്. ഒരു ഉത്പന്നം ഗുണമേന്മ നഷ്ടപ്പെടാതെ ചെലവ് കുറച്ച് നിര്‍മിക്കാന്‍ കരാറില്‍ ഏര്‍പ്പെടുന്ന തൊഴിലാളിക്ക് താല്‍പര്യമുണ്ടാകുമോ എന്ന് പഠനത്തില്‍ ഇരുവരും വിലയിരുത്തി. ഇതനുസരിച്ച് ഒരു കമ്പനി മേധാവിക്ക് പ്രകടനത്തിന് അനുസരിച്ച് ശമ്പളം നല്‍കുന്നത് സ്വീഡിഷ് അക്കാദമി അധികൃതര്‍ ഉദാഹരിച്ചു. പൊതുമേഖലയിലേക്കാള്‍ സ്വകാര്യ മേഖലയിലാകും ഗുണമേന്മ നഷ്ടപ്പെടാതെയും ചെലവ് ചുരുക്കിയും ഉത്പന്നം നിര്‍മിക്കാനാവുകയെന്നാണ് ഹാര്‍ട്ടിന്റെയും ഹോംസ്‌ട്രോമിന്റെയും വിലയിരുത്തല്‍. സ്വാകാര്യ മേഖലയ്ക്ക് തുല്യമായ പ്രതിഫലം സര്‍ക്കാര്‍ മേഖലയില്‍ നിന്ന് ലഭിക്കാത്തതാണ് ഇതിന് കാരണം.

ബ്രിട്ടീഷുകാരനായ ഹാര്‍ട്ട്, ഹാര്‍വാര്‍ഡ സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തില്‍ പ്രൊഫസറാണ. ഫിന്‍ലന്‍ഡുകാരനായ ഹോംസ്‌ട്രോം അമേരിക്കയിലെ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകനും. നൊബേല്‍ സമ്മാനത്തുകയായ ആറ് കോടി രൂപ ഇരുവരും പങ്കിടും.