റിയാദ്: സൗദി ആരോഗ്യ മന്ത്രാലയവുമായി നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് കരാറൊപ്പിട്ടു. സൗദി അറേബ്യയിലേക്ക് ആവശ്യമായ ഡോക്ടര്‍, നഴ്‌സ് പാരാമെഡിക്കല്‍ ജീവനക്കാര്‍ തുടങ്ങിയവരെ റിക്രൂട്ട് ചെയ്യുവാനുള്ള അംഗീകാരമാണിത്. റിയാദിലെ സൗദി ആരോഗ്യമന്ത്രാലയം ഓഫീസില്‍ നടന്ന ചടങ്ങില്‍ മന്ത്രാലയം എച്ച്.ആര്‍.ജനറല്‍ മാനേജര്‍ ആയിദ് അല്‍ഹര്‍തിയും നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ, ഡോ.കെ.എന്‍.രാഘവനും ചേര്‍ന്നാണ് കരാര്‍ ഒപ്പിട്ടത്. 

സൗദി അറേബ്യയിലേക്ക് ആവശ്യമായ ഡോക്ടര്‍, നഴ്‌സ്, പാരാമെഡിക്കല്‍ ജീവനക്കാര്‍ തുടങ്ങിയവരെ റിക്രൂട്ട് ചെയ്യുവാനുള്ള അംഗീകാരമാണിത്. ഇതോടെ ഈ മേഖലയിലെ റിക്രൂട്ട്‌മെന്റ് കൂടുതല്‍ സുതാര്യവും ചെലവ് കുറഞ്ഞതും ഉത്തരവാദപരവും ആകുമെന്ന് നോര്‍ക്ക റൂട്ട് സിഇഒ പറഞ്ഞു. റിക്രൂട്ട്‌മെന്റ് ചെലവ് 20,000 രൂപയും ജി.എസ്.ടി ചാര്‍ജും ചേര്‍ന്ന തുകയായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ നിന്നുള്ളവര്‍ക്കാണ് മുന്‍ഗണന. എന്നാല്‍ യോഗ്യരായ മറ്റ് സംസ്ഥാനക്കാര്‍ അപേക്ഷിച്ചാല്‍ അവഗണിക്കില്ല. തൊഴിലവസരങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ അതാത്സമയങ്ങളില്‍ നോര്‍ക്ക വെബ്സൈറ്റിലും (മാധ്യമങ്ങള്‍ വഴിയുംപരസ്യപ്പെടുത്തും.തൊഴിലന്വേഷകര്‍ www.jobnorka.gov.in എന്ന ജോബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ചെയ്യണം. 2015 മുതല്‍ നോര്‍ക്ക റൂട്ട്‌സ് സൗദിയിലെ സ്വകാര്യമേഖല യിലെ വിവിധതസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തിവരുന്നുണ്ട്.

ഇപ്പോള്‍ ആരോഗ്യ മേഖലയിലേക്ക്ഇരുനൂറോളം റിക്രൂട്ട്‌മെന്റുകളാണ് നടക്കുന്നത്. പൊതുമേഖലയിലെ അവസരങ്ങള്‍ കൂടിവരുന്നതോടെ ഇതില്‍ വലിയ വര്‍ദ്ധനയുണ്ടാവും. മന്ത്രാലയവുമായി കരാര്‍ ഒപ്പു വെച്ചതോടെകൂടുതല്‍ സ്ഥാപനങ്ങള്‍ നോര്‍ക്കയെ സമീപിച്ച് തുടങ്ങുമെന്നും നോര്‍ക്ക സി.ഇ.ഒ.പറഞ്ഞു. സൗദിയില്‍ ഒഡെപെക്കിന് പുറമെ ഇന്ത്യയില്‍ നിന്ന് അംഗീകാരം ലഭിക്കുന്ന രണ്ടാമത്തെ സര്‍ക്കാര്‍ ഏജന്‍സിയാണ് നോര്‍ക്ക റൂട്ട്‌സ്.