അസഹിഷ്ണുതയ്ക്ക് മതമില്ല, പ്രതികരിച്ചതിന് എന്നെയും ആക്രമിച്ചു: ബെന്യാമിൻ
- പ്രതികരിച്ചതിന്റെ പേരിൽ എന്നെ പോലും അക്രമിച്ചു
- സങ്കുചിതമായി മാറുന്നു നമ്മുടെ സമൂഹം
ആലപ്പുഴ: "മീശ" വിവാദത്തെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്ന സാഹിത്യത്തിലേക്കുള്ള ഫാസിസ്റ്റ് കടന്നു കയറ്റം സൂചിപ്പിക്കുന്നത് അസഹിഷ്ണുതയ്ക്ക് മതമില്ലെന്നാണെന്ന് ബെന്യാമിന്‍. ഹരീഷിനെതിരായ അക്രമത്തിനെതിരെ പ്രതികരിച്ചതിന്റെ പേരിൽ എന്നെ പോലും അക്രമിക്കും വിധം സങ്കുചിതമായി മാറുന്നു നമ്മുടെ സമൂഹം. ചെങ്ങന്നൂരിൽ വെച്ച് നടക്കുന്ന പമ്പ സാഹിത്യാത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയിരുന്നു അദ്ദേഹം.
മുൻ എംഎല്‍എ പിസി വിഷ്ണുനാഥ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സാഹിത്യം അപ്രസക്തമാകുമ്പോൾ അക്രമം വ്യാപിക്കും. സാഹിത്യത്തിന്റെ പേരിൽ ഒരാളും ഒരാളെയും കൊന്നിട്ടില്ല. എന്നാൽ മതത്തിന്റെ പേരിൽ ഒരുപാടാളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. കഥയും കവിതയും മതമാകുമ്പോൾ നാം ഒന്നാകണം. എങ്കിലെ അതിനെ സംരക്ഷിക്കാൻ കഴിയു. അല്ലെങ്കിൽ നമ്മുക്ക് മുന്നേ നടന്നവരും നമുക്ക് ശേഷം വന്നവരും നമ്മെ ഭീരുക്കൾ എന്ന് വിളിക്കും. ഈ സാഹിത്യോത്സവം ഒന്നിച്ചു നില്ക്കുവാൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
തമിഴ് എഴുത്തുകാരി സിഎസ് ലക്ഷ്മി സാഹിത്യോത്സവ പുസ്തകത്തിന്റെ പ്രകാശനം നടത്തി. മലയാള തിരക്കഥാകൃത്ത് ഉണ്ണി ആര്‍, കന്നഡ സാഹിത്യകാരി മിത്ര വെങ്കിട്ടരാജ്, ഡോ. ചെറിയാൻ സംസാരിച്ചു. എന്നിവർ സംസാരിച്ചു. കന്നഡ കവയത്രി മംമ്ത സാഗറാണ് ആറാമത് പമ്പാ സാഹിത്യോത്സവത്തിന്റെ ക്യൂറേറ്റർ. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമായി വിവിധ ഭാഷകളെ പ്രതിനിധാനം ചെയ്തു നിരവധി എഴുത്തുകാരും ചിന്തകന്മാരും ചലച്ചിത്ര പ്രവർത്തകരും മൂന്ന് ദിവസമായി നടക്കുന്ന സാഹിത്യോത്സവത്തിൽ പങ്കെടുക്കുന്നു.