നാട്ടില്‍ നിന്ന് അകലെയെങ്കിലും ആഘോഷങ്ങളിലൊന്നും കുറവ് വരുത്താതെ ഗള്‍ഫിലെ പ്രവാസികള്‍ വിഷുആഘോഷങ്ങള്‍ക്കായി ഒരുങ്ങുന്നു. കൊന്നപ്പൂവും കണിവെള്ളരിയും മുതല്‍ സദ്യവട്ടത്തിനുള്ള പച്ചക്കറികള്‍ വരെ കമ്പോളങ്ങളില്‍ ഏത്തികഴിഞ്ഞു. 

നാട്ടിലെ വിഷുപക്ഷികളുടെ പാട്ടുകളും, കൊന്ന പൂത്തു നില്ക്കുന്നകാഴ്ചകളും മറ്റുമുള്ള ഗൃഹാതുരമായ അനുഭവങ്ങള്‍ മനസ്സില്പൂര്ണമായും ഉള്‍ക്കൊണ്ടുകൊണ്ടാണ് ഗള്‍ഫിലെ മലയാളി പ്രവാസിസമൂഹം വിഷു ആഘോഷത്ത്തിനു തയ്യാറായിരിക്കുന്നത് .ഒന്നിനും ഒരു കുറവ് വരുത്താതെ , ആഘോഷങ്ങള്‍ പൊടി പൊടിക്കുവാന്‍ മിക്ക കുടുംബങ്ങളും വിഷു വിഭവങ്ങള്‍ വാങ്ങുന്ന തിരക്കിലായിരുന്നു ഇന്ന്.

കണിവെള്ളരിയും, ഇളവനും, മുരിങ്ങിക്കായും ഉള്‍പ്പെടെവിവിധ പച്ചക്കറിവിഭവങ്ങളടങ്ങുന്ന വിഷുക്കണി വിഭവങ്ങളും, വാഴയിലയുള്‌പെടെ നാടന്‍ സദ്യവട്ടങ്ങള്‍ക്കുള്ളവയും കമ്പോളങ്ങളില്‍ ലഭ്യം. ചുരുക്കി പറഞ്ഞാല്‍ അറബി നാട്ടിലെ മാര്‍ക്കറ്റുകള്‍ ഇന്ന് മലയാളികള്‍ കീഴടക്കി.വിഷു ദിവസമായ നാളെ പ്രവര്‍ത്തി ദിനമായതിനാല്‍ ചിലര്‍ ഓഫീസില്‍ തന്നെ ആഘോഷം നടത്താന് ഒരുക്കങ്ങള്‍ ചെയ്തു കഴിഞ്ഞു. 

സ്‌നേഹത്തിന്റെയും കരുതി വെപ്പിന്റെയും അടയാളമായി വീട്ടിലെ മുതിര്‍ന്നവര്‍ നല്കിയിരുന്ന വിഷുക്കൈനീട്ടം തങ്ങളുടെ മക്കള്‍ക്കും നല്കി അവരെ ഒരു പൈതൃകത്തിന്റെ തുടര്ച്ച പഠിപ്പിക്കാനാണ് പ്രവാസി മലയാളികളായ ഗൃഹനാഥന്മാര്‍ ശ്രദ്ധിക്കുന്നത്.