കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കന്യാസ്ത്രീയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും
പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനങ്ങളും സാഹചര്യ തെളിവുകളും അനുസരിച്ച് മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം
കൊല്ലം: പത്തനാപുരം മൗണ്ട് താബോർ കോണ്‍വെൻറിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കന്യാസ്ത്രീയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. കോണ്‍വെൻറ് സെമിത്തേരിയിൽ രാവിലെ പത്തുമണിക്കാണ് സംസ്കാരം. പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനങ്ങളും സാഹചര്യ തെളിവുകളും അനുസരിച്ച് മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
ഉദര സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്ന സിസ്റ്റർ സൂസമ്മ കടുത്ത മനോവിഷമത്തിലായിരുന്നുവെന്നാണ് മറ്റ് കന്യാസ്ത്രീകളുടെ മൊഴി. അന്നനാളത്തിൽ നിന്ന് നാഫ്ത്തലിൻ ഗുളിക കണ്ടെത്തി. ഇടതു കൈയിലുണ്ടായിരുന്നത് ആഴത്തിലുള്ള മുറിവ്. വെള്ളം ഉളളിൽ ചെന്നതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പേര്‍ട്ട്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ലഭിച്ച മൊഴികളും ഒത്ത് നോക്കിയ ശേഷം അന്തിമ തീരുമാനത്തിലെത്തുമെന്നാണ് പൊലീസ് പറയുന്നത്. മൗണ്ട് താബൂര്‍ ദേറയിലെ കിടപ്പുമുറിയില്‍ നിന്ന് 60 മീറ്റര്‍ ദൂരത്ത് കീഴ്ക്കാതൂക്കായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കിണറിന്‍റെ ഭാഗത്തേക്ക് ഇരു കൈയിലേയും മുറിവുമായി കന്യാസ്ത്രീ എങ്ങനെ എത്തി എന്നതാണ് പൊലീസിനെ കുഴക്കുന്ന ചോദ്യം.
സൂസണ്‍ മാത്യൂ മുടി മുറിച്ചത് എന്തിനായിരുന്നു എന്നതിലും അന്വേഷണം നടക്കുന്നു. സ്വയം കൈ മുറിച്ചതാകാം എന്നാണ് ഇന്നലെ ലഭിച്ച സാഹചര്യത്തെളിവുകള്‍ വ്യക്തമാക്കിത്. ഡോ. ശശികലയുടെ നേതൃത്വത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ നടന്നത്. നടപടികളുടെ ദൃശ്യങ്ങള്‍ പൊലീസ് പകര്‍ത്തുന്നുണ്ട്. നിലവിലെ അന്വേഷണ സംഘത്തെ മാറ്റണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. നാളെ മൗണ്ട് താബൂര്‍ ദേറയിലാണ് സിസ്റ്റര്‍ സൂസണ്‍ മാത്യുവിന്‍റെ സംസ്കാരച്ചടങ്ങുകള്‍ നടക്കുക.