ബലാത്സംഗ പരാതി നല്‍കിയ കന്യാസ്ത്രീ നാളെ മാധ്യമങ്ങളെ കാണില്ല
ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് ജോയിന്‍റ് ക്രിസ്ത്യൻ കൗൺസിലിന്‍റെ നേതൃത്വത്തിൽ ഇന്നു മുതൽ സത്യഗ്രഹസമരം തുടങ്ങിയിരിക്കുകയാണ്.
കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെബലാത്സംഗ പരാതി നല്‍കിയ കന്യാസ്ത്രീ നാളെ മാധ്യമങ്ങളെ കാണില്ല. കന്യാസ്ത്രീ നൽകിയ പീഡന പരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് ജോയിന്‍റ് ക്രിസ്ത്യൻ കൗൺസിലിന്‍റെ നേതൃത്വത്തിൽ ഇന്നു മുതൽ സത്യഗ്രഹസമരം തുടങ്ങിയിരിക്കുകയാണ്. എറണാകുളം ഹൈക്കോടതി ജംഗ്ഷനിലാണ് സമരം. ഇതിനിടെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീ നാളെ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നു.
ലൈംഗികാരോപണ വിധേയനായ ജലന്ധര്‍ കത്തോലിക്ക ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഇതിനിടെ കൂടുതുല്‍ മൊഴികള്‍ പുറത്തു വന്നിരുന്നു. തിരുവസ്ത്രം ഉപേക്ഷിച്ചത് ബിഷപ്പിന്‍റെ മോശം പെരുമാറ്റം മൂലമാണെന്ന് രണ്ട് കന്യാസ്ത്രീകള്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കി. ബിഷപ്പിനെതിരെ മഠത്തിലെ കന്യാസ്ത്രീകളില്‍ നിന്ന് മൊഴികളൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍, പരാതി ഉന്നയിച്ച കന്യാസ്ത്രീയടക്കം നാലുപേര്‍ ഇപ്പോള്‍ ബിഷപ്പിനെതിരെ മൊഴി നല്‍കിയിട്ടുണ്ട്.
ലൈംഗിക ചുവയോടെ പെരുമാറിയിരുന്നു. പലപ്പോഴും മോശം പെരുമാറ്റം ബിഷപ്പില്‍ നിന്നുണ്ടായിരുന്നുവെന്നുമാണ് മൊഴി. സംഭവത്തില്‍ പരാതി നല്‍കിയപ്പോള്‍ ബിഷപ്പില്‍ നിന്നും സഭയില്‍ നിന്നും കടുത്ത സമ്മര്‍ദ്ദം ഉണ്ടായെന്നും മനംമടുത്താണ് തിരവസ്ത്രം ഉപേക്ഷിച്ചതെന്നുമാണ് കന്യാസ്ത്രീകള്‍ മൊഴി നല്‍കിയിരിക്കുന്നത്. ഈ നാല് പേര്‍ ഒഴികെ ലൈംഗിക ചുവയോടെ ബിഷപ്പ് ഒരിക്കലും പെരുമാറിയിട്ടില്ലെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്.