തിരുവനന്തപുരം: നഴ്സുമാരുടെ സമരം തീർക്കാന്‍ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് . അതിനുമുന്നോടിയായി മിനിമം വേജസ് ബോർഡ് യോഗവും ചേരും. സർക്കാർ സ്വീകരിക്കുന്ന നിലപാട് സമരഗതി നിർണയിക്കും . അതിനിടെ വിട്ടുവീഴ്ചയ്ക്ക് തയാറാകാത്ത മാനേജ്മെന്റുകളുടെ നിലപാടില്‍ പ്രതിഷേധിച്ച് നഴ്സുമാര്‍ ഇന്ന് കൂട്ട അവധിയിലാണ് .
കഴിഞ്ഞ പത്താം തിയതി നിയമ ആരോഗ്യ തൊഴില്‍ വകുപ്പ് മന്ത്രിമാര്‍ കൂടി പങ്കെടുത്ത മിനിമം വേജസ് ബോര്‍ഡ് യോഗത്തിലാണ് നഴ്സുമാരടേതടക്കം ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിച്ചത് . എന്നാല്‍ പുതുക്കിയ അടിസ്ഥാന ശമ്പളം അംഗീകരിക്കാനാകുന്നതല്ലെന്നാണ് നഴ്സുമാരുടെ നിലപാട് . സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി ശുപാര്‍ശ അംഗീകരിച്ച് ഏറ്റവും കുറഞ്ഞ അടിസ്ഥാന ശന്പളം 20000 രൂപയാക്കണമെന്നാണ് നഴ്സുമാരുടെ നിലപാട് . അതേസമയം നിലവിൽ നിശ്ചയിച്ച 17200 രൂപയില്‍ കൂടുതല്‍ ഒരു രൂപ പോലും കൂട്ടാനാകാത്ത സ്ഥിതി ആണെന്നാണ് മാനേജ്മെന്‍റുകളുടെ നിലപാട് .
ഇനി നിര്‍ണായകമാവുക സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടാണ് . ഇതിനോടകം എല്‍ഡിഎഫ് നഴ്സുമാരുടെ ആവശ്യത്തെ അനുകൂലിച്ച് രംഗത്തെത്തിയ സാഹചര്യത്തില്‍ അവരെ സമരത്തിലേക്ക് വിട്ട് പ്രശ്നം രാഷ്ട്രീയായുധമാക്കി മാറ്റാൻ സർക്കാര്‍ ഒരുങ്ങില്ലെന്നാണ് സൂചന . എന്നാല്‍ തന്നെയും അടിസ്ഥാന ശമ്പളം ഒറ്റയടിക്ക് ഇത്രയും കൂട്ടാനാകുമോ എന്നതും ചോദ്യമാണ് . അങ്ങനെ വന്നാല്‍ മുഖ്യമന്ത്രി ഒരു നിലപാടെടുക്കും . അത് അംഗീകരിക്കാന്‍ നഴ്സുമാരും മാനേജ്മെൻറുകളും തയാറാകുമെന്നാണ് സർക്കാര്‍ പ്രതീക്ഷ . പ്രതീക്ഷിച്ചപോലെ വർധന ഉണ്ടായില്ലെങ്കിൽ വെള്ളിയാഴ്ച മുതല്‍ പണിമുടക്കിയുള്ള സമരത്തിലേക്കെന്ന സൂചനയാണ് നഴ്സുമാർ നല്‍കുന്നത് .
