തിരുവനന്തപുരം: ചുഴലി മുന്നറിയിപ്പ് നല്‍കുന്നതിൽ ദുരന്ത നിവാരണ അതോറിറ്റിക്ക് വീഴ്ച പറ്റി. ഇന്നലെ 12 മണിക്കാണ് സംസ്ഥാനസര്‍ക്കാരിന് ചുഴലി മുന്നറിപ്പ് കിട്ടിയതെന്നും അപ്പോള്‍ ദുരന്ത നിവാരണ നടപടികള്‍ സ്വീകരിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മല്‍സ്യതൊഴിലാളികള്‍ കടലിൽ പോകരുതെന്ന മുന്നറിയിപ്പ് ഫിഷറിസ് വകുപ്പ് ബുധനാഴ്ച തന്നെ നല്‍കിയിരുന്നുവെന്ന് മന്ത്രി മെഴ്സിക്കുട്ടിയമ്മ അറിയിച്ചു.

ഹൈദരാബാദിലെ ഇന്ത്യൻ നാഷണൽ സെന്‍റര്‍ ഫോര്‍ ഓഷ്യാനിക് ഇന്‍ഫര്‍മേഷൻ സര്‍വീസ് ദുരന്തമുന്നറിയിപ്പ് ബുധനാഴ്ച തന്നെ നൽകിയിരുന്നുവെന്നാണ് വിവരം. ബുധനാഴ് ഉച്ചയ്ക്ക് ജാഗ്രതാ മുന്നറിയിപ്പ് നല്‍കി സംസ്ഥാനത്ത് ഫാക്സ് സന്ദേശം അയിച്ചിരുന്നു. എന്നാൽ ചുഴലി കൊടുങ്കാറ്റ് മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്നാണ് ദുരന്ത നിവാരണ അതോററ്റി വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം പന്ത്രണ്ടുമണിക്കാണ് മുന്നറിയിപ്പ് കിട്ടിയതെന്ന് മുഖ്യമന്ത്രിയും അറിയിച്ചു

അതേ സമയം കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ബുധനാഴ്ച അവസാനിക്കുന്ന ആഴ്ചയിലെ കാലാവസ്ഥ പ്രവചനത്തോടൊപ്പം ചേര്‍ത്ത കുറിപ്പില്‍ വ്യാഴാഴ്ച രാവിലെ എട്ടരയ്ക്ക് കന്യാകുമാരിക്ക് സമീപം ഓഖി ചുഴലിക്കാറ്റ് രൂപപെട്ടെന്ന് വ്യക്തമാക്കുന്നു. ഇത് ലക്ഷദ്വീപനെ ലക്ഷ്യമാക്കി വടക്കു പടിഞ്ഞാറ് ഭാഗത്തേയ്ക്ക് നീങ്ങുന്നുവെന്നും കുറിപ്പിലുണ്ട്.

കഴിഞ്ഞ ദിവസം രാവിലെ പത്തു മണിക്കും സമാനമായ ചുഴലിക്കാറ്റ് മുന്നറിയിപ്പ് വകുപ്പ് നല്‍കി. 23 ന് വകുപ്പ് പുറത്തിറിക്കിയ അടുത്ത രാണ്ടാഴ്ചത്തേയ്ക്കുള്ള കാലാവസ്ഥ മുന്നറിയിപ്പ് കുറിപ്പിലും ചുഴലി സാധ്യത സൂചിപ്പിക്കുന്നു. ചുഴലി കൊടുങ്കാറ്റ് മുന്നറിയിപ്പ് കഴിഞ്ഞ ദിവസമാണ് കിട്ടിയതെന്ന് ഫിഷറീസ് മന്ത്രിയും അറിയിച്ചു