ഐ ജി വിജയ് സാക്കറുടെ വസതിയിൽ ഇന്നലെ രാത്രി 8മണിക്ക് തുടങ്ങിയ യോഗം പുലര്‍ച്ചെ നാല് മണിക്കാണ് അവസാനിച്ചത്. 

കൊച്ചി:ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് വൈകിയേക്കും. അന്വേഷണസംഘം ഐ ജി വിജയ് സാക്കറെയുമായി 8 മണിക്കൂർ നടത്തിയ ചർച്ചയിലും ബിഷപ്പിനെ വിളിച്ചു വരുത്തുന്ന കാര്യത്തിൽ തീരുമാനം ആയില്ല.

ജലന്ധർ ബിഷപ്പിനെതിരെ യുള്ള ബലാത്സംഗക്കേസിൽ അന്വേഷണപുരോഗതി വിലയിരുത്തുന്നതിനായിരുന്നു ഐജിയുടെ നേതൃത്വത്തിൽ നിർണായക യോഗം കൊച്ചിയിൽ ചേർന്നത്. ഐ ജി വിജയ് സാക്കറുടെ വസതിയിൽ ഇന്നലെ രാത്രി 8മണിക്കാണ് യോഗം തുടങ്ങിയത് .

കോട്ടയം എസ് പി ഹരിശങ്കർ, വൈക്കം ഡിവൈഎസ്പി കെ സുഭാഷ് എന്നിവരാണ് അന്വേഷണ പുരോഗതി അറിയിച്ചത്. ജലന്തറിലെത്തി ബിഷപ്പിന്റെ മൊഴിയെടുത്തതിന്റെ വിശദാംശങ്ങൾ ഡിവൈഎസ്പി ഐജിയെ അറിയിച്ചു. അറസ്റ്റ് വൈകിപ്പിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് മേൽ സമ്മർദം ഇല്ലെന്നു dysp പറഞ്ഞു .

8മണിക്കൂർ നീണ്ട ചർച്ചയിൽ ബിഷപ്പിനെ വിളിച്ചു വരുത്തി മൊഴി എടുക്കുന്ന കാര്യം ചർച്ച ആയില്ലെന്നു കോട്ടയം എസ്.പി പറഞ്ഞു. അന്വേഷണത്തെക്കുറിച്ചു മാധ്യമങ്ങളോട് പറയനാവില്ല. അടുത്ത ഒരാഴ്ച അന്വേഷണസംഘം എന്ത് ചെയ്യണം എന്ന കാര്യത്തിൽ മാത്രമാണ് ഐജിയുമായി ചർച്ച നടന്നതെന്നും എസ്.പി പറഞ്ഞു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അന്വേഷണസംഘത്തിന് നൽകിയ മൊഴിയിൽ പൊരുത്തക്കേടുകളുണ്ടെന്ന് പൊലീസ് നേരത്തെ വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് തന്നെ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്റ ശുപാർശയും ഉന്നതഉദ്യോഗസ്ഥർ പരിശോധിച്ചു വരികയാണ്