വിദയെ ഫിഫ താക്കീത് ചെയ്തിരുന്നു
മോസ്കോ: റഷ്യൻ വിരുദ്ധ പരാമർശത്തിൽ വിവാദത്തിലായ ക്രൊയേഷ്യൻ താരം ഡൊമഗോയ് വിദ താക്കീത് മാത്രം ലഭിച്ച് രക്ഷപ്പെട്ടപ്പോള്‍ ഒപ്പമുണ്ടായിരുന്ന പരിശീലക സ്റ്റാഫും മുന്‍ താരവുമായ വ്യുകോജെവിന് പണി പോയി. സെമി ഫെെനല്‍ മുന്‍ നിര്‍ത്തി താരത്തെ ടീമില്‍ നിലനിര്‍ത്തിയപ്പോള്‍ വ്യുകോജെവിനെ ക്രൊയേഷ്യ പുറത്താക്കുകയായിരുന്നു.
യുക്രൈനിലെ റഷ്യ വിരുദ്ധരുടെ മുദ്രാവാക്യം വിദയ്ക്കൊപ്പം വ്യുകോജെവിക് പരാമർശിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തിയ ഫിഫ വിദയെ താക്കീതും ചെയ്തു. പിന്നാലെയാണ് ക്രൊയേഷ്യൻ ഫുട്ബോൾ ഫെഡറേഷന്‍റെ നടപടി. റഷ്യൻ ജനതയോട് ഫെഡറേഷൻ മാപ്പും ചോദിച്ചു. റഷ്യക്കെതിരായ മത്സരം കഴിഞ്ഞ് ഡൊമഗോയ് വിദയുടേതായി പുറത്തുവന്ന വീഡിയോയാണ് വിവാദമായത്.
രാജ്യത്തെ റഷ്യൻ ഇടപെടലിന് എതിരെ യുക്രൈനിലെ റഷ്യ വിരോധികൾ ഉയർത്തുന്ന മുദ്രാവാക്യമാണ് ഇരുവരും പറഞ്ഞത്. തന്‍റെ പഴയ ക്ലബ് ഡൈനാമോ കീവിനും യുക്രൈനും വേണ്ടിയാണ് റഷ്യയെ തോൽപ്പിച്ചതെന്ന് വിദ പറഞ്ഞു. കളിക്കാർ രാഷ്ട്രീയം പറയുന്നത് നിരീക്ഷിക്കുന്ന ഫിഫ സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ അന്വേഷണം തുടങ്ങി.
വിദയ്ക്ക് വിലക്കു വരുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ തത്കാലം താക്കീത് മതിയെന്ന് അച്ചടക്ക സമിതി തീരുമാനിക്കുകയായിരുന്നു. വിശ്വസ്തനായ ഡിഫൻഡർ വിലക്കില്ലാതെ രക്ഷപ്പെട്ടത് ക്രൊയേഷ്യക്ക് ആശ്വാസമായി. റഷ്യക്കെതിരെ അധിക സമയത്തെ ഗോളുമായി ക്രൊയേഷ്യക്ക് നിർണായക ലീഡ് നൽകിയ താരമാണ് വിദ.
ഫുട്ബോൾ വെബ്സൈറ്റായ ഗോൾ തെരഞ്ഞെടുത്ത ക്വാർട്ടറിലെ ടീമിലും താരം ഇടംനേടി. നേരത്തെ സെർബിയക്കെതിരായ മത്സരശേഷം കൊസോവൻ അനുകൂല ആഘോഷപ്രകടനം നടത്തിയ രണ്ട് സ്വിസ് താരങ്ങൾക്കുമുളള ശിക്ഷ ഫിഫ പിഴയിൽ ഒതുക്കിയിരുന്നു.
