സ്ഥലത്ത് ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്

പാലക്കാട്: പാലക്കാട് നഗരമധ്യത്തില്‍ തകര്‍ന്നു വീണ മൂന്ന് നില കെട്ടിടത്തിനടിയില്‍നിന്ന് 11 പേരെ രക്ഷപ്പെടുത്തി. കൂടുതല്‍ പേര്‍ കുടുങ്ങി കിടക്കുന്നതായുള്ള സംശയത്തെതുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഏറെ കാലപഴക്കമുള്ള കെട്ടിട്ടമാണ് തകര്‍ന്നു വീണത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്ഥലത്ത് ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കെട്ടിട്ടത്തില്‍ ഒരു ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നതായാണ് വിവരം. കെട്ടിട്ടത്തിന്‍റെ ഒരുവശത്ത് അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നതിനിടെയാണ് പഴയ ഭാഗം പൊളിഞ്ഞു വീണത്. അവശിഷ്ടങ്ങള്‍ക്ക് മുകളിലുള്ള കൂറ്റന്‍ കോണ്‍ക്രീറ്റന്‍ അവശിഷ്ടങ്ങള്‍ മാറ്റിയാല്‍ മാത്രമേ അടിയില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന് വ്യക്തമാവൂ.

പാലക്കാട് മൂന്ന് നില കെട്ടിടം തകര്‍ന്നുണ്ടായ അപകട സ്ഥലത്ത് ഇന്ന് വൈകിട്ടോടെ മന്ത്രി എ കെ ബാലന്‍ എത്തും. അപകടം അറിഞ്ഞ ഉടനെ അടിയന്തിര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കലക്ടര്‍, ജില്ലാ പോലീസ് മേധാവി, ജില്ലാ ഫയര്‍ & റസ്ക്യൂ മേധാവി, ജില്ലാ മേഡിക്കല്‍ ഓഫീസര്‍, എന്നിവര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. 

കലക്ടറോട് അടിയന്തിര റിപ്പോര്‍ട്ട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് ജില്ലാ ആശുപത്രിയില്‍ അടിയന്തിര ശുശ്രൂഷ നല്‍കുന്നതിന് ജില്ലാ ആശുപത്രിയില്‍ സംവിധാനം ഏര്‍പ്പെടുത്താനും ഡിഎംഒയ്ക്ക് നിര്‍ദ്ദേശം നല്‍കി. അടിയന്തിര സഹായം ആവശ്യമുണ്ടെങ്കില്‍ മന്ത്രിയെ നേരിട്ട് ബന്ധപ്പെടാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.