2017  ജൂൺ മാസത്തെ  ജനസംഖ്യയിൽ നിന്നും 43 ,000  വിദേശികളുടെ  കുറവാണ്  ഒമാൻ ദേശിയ സ്ഥിതിവിവര മന്ത്രാലയത്തിന്റെ  കണക്കുകൾ വ്യക്തമാക്കുന്നത്.

മസ്കറ്റ്: ഒമാനിലെ വിദേശികളുടെ  എണ്ണം കുറഞ്ഞുവരുന്നതായി ദേശിയ സ്ഥിതി വിവര  മന്ത്രാലയം. സ്വദേശിവത്കരണം നടപ്പാക്കാന്‍ രാജ്യത്തു  എര്‍പ്പെടുത്തിയിരിക്കുന്ന തൊഴിൽ വിസാ നിയന്ത്രണങ്ങളാണ് ഇതിനിടയാക്കിയത്. നിർമാണ മേഖലയിലുണ്ടായ അനശ്ചിതത്വവും വിദേശികളുടെ എണ്ണം കുറയ്ക്കാന്‍  കാരണമായി .

2017  ജൂൺ മാസത്തെ  ജനസംഖ്യയിൽ നിന്നും 43 ,000  വിദേശികളുടെ  കുറവാണ്  ഒമാൻ ദേശിയ സ്ഥിതിവിവര മന്ത്രാലയത്തിന്റെ  കണക്കുകൾ വ്യക്തമാക്കുന്നത്. ജൂൺ 16  വരെയുള്ള  ഒമാനിലെ ജനസംഖ്യയിൽ   20,35,952   വിദേശികളാണ്  ഇപ്പോൾ രാജ്യത്ത് സ്ഥിര  താമസക്കാരായിട്ടുള്ളത്. സ്വദേശിവത്കരണത്തിന്റെ   ഭാഗമായി  10  വിഭാഗങ്ങളിലെ  87  തസ്തികകളിലേക്കുള്ള വിസ നിരോധനം വിദേശികളുടെ  തൊഴിലവസരങ്ങൾ  രാജ്യത്തു  കുറയുവാൻ കാരണമായിട്ടുണ്ട് .

ഒരു തൊഴിലുടമയിൽ നിന്നും  മറ്റൊരു കമ്പനിയിലേക്ക് തൊഴിൽ  കരാർ  മാറുന്നതിന് കർശന നിയമമാണ് ഇപ്പോൾ രാജ്യത്തു  നിലനിൽക്കുന്നത്. ഇതിന്  ആദ്യ തൊഴിലുടമയുടെ  സമ്മതപത്രം  നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഇത് മൂലം  ധാരാളം വിദേശികൾ തങ്ങളുടെ സ്വദേശത്തുക്ക്  മടങ്ങിപ്പോകേണ്ടി വന്നിട്ടുണ്ട്. കൂടാതെ എണ്ണ വിലയിടിവ് മൂലം ഉടലെടുത്ത  സാമ്പത്തിക  പ്രതിസന്ധി രാജ്യത്തെ നിര്‍മ്മാണ കമ്പനികളെയാണ് സാരമായി  ബാധിച്ചത്. പുതിയ നിർമാണ കരാറുകൾ ലഭിക്കാത്തതിനാലും  ധാരാളം വിദേശ  തൊഴിലാളികൾ  ഒമാനിൽ നിന്നും   മടങ്ങി. രാജ്യത്തു പുരോഗമിച്ചു കൊണ്ടിരിക്കുന്ന  സ്വദേശിവൽക്കരണം  വിദേശികളുടെ  എണ്ണം  ഇനിയും കുറക്കുമെന്നാണ്  വിലയിരുത്തൽ .