അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ശക്തമാക്കുമെന്ന് ഒമാൻ മാനവ വിഭവശേഷി മന്ത്രാലയം. താത്കാലികമായി ജോലിക്കാരെ നിയമിക്കന്നത് വ്യാപകമായ സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ മുന്നറിപ്പ്. തൊഴിൽ വിസ വിൽക്കുന്ന കമ്പനികൾക്കെതിരെയും നടപടികളുണ്ടാവും . വാഹനങ്ങൾ വൃത്തിയാക്കുന്നതിനും, ഗാർഹിക തൊഴിലിനും , കൃഷി ജോലികൾക്കും മറ്റും തൊഴിൽ കരാറില്ലാതെ താൽക്കാലികമായി തൊഴിലാളികളെ നിയമിച്ചു വരുന്നത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ഒമാൻ തൊഴിൽ നിയമത്തിലെ 18 ആം വകുപ്പ് പ്രകാരം രണ്ടുവര്‍ഷത്തെ തൊഴിൽ കരാറിലും ,പ്രത്യേക തൊഴിലിനു ആറു മാസത്തെ കരാറിലും മാത്രമേ വിദേശികളെ തൊഴിലിനായി നിയമിക്കുവാൻ അനുവാദമുള്ളൂ . ഇതിനു വിരുദ്ധമായി തൊഴിലാളികളെ നിയമിക്കുന്നത്, നിയമവിരുദ്ധമാണെന്നും - പിടിക്കപ്പെട്ടാൽ കർശന നടപടിയെടുക്കുമെന്നും ഒമാൻ തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .
തൊഴിലുടമയിൽ നിന്നും ഒളിച്ചോടിയവരും ഫ്രീ വിസയിലുള്ളവരും ആണ് ഇത്തരത്തിൽ താൽക്കാലിക ജോലികളിൽ തുടരുന്നത്. ഒളിച്ചോടിയവർക്ക് അഭയവും, തൊഴിലും നൽകുന്നത് , ഒമാൻ തൊഴിൽ നിയമത്തിനു എതിരാണെന്നും ഇങ്ങനെ നിയമനം നടത്തുന്നവക്കെതിരെ കർശന നടപടി എടുക്കുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു .
സ്ഥിരമായി തൊഴിലാളികളെ ആവശ്യമില്ലാത്ത സാഹചര്യത്തിലാണ് താത്കാലിക നിയമനങ്ങൾ നടന്നുവരുന്നത്., തൊഴിൽവിസകൾ വിൽപന നടത്തുവാൻ വേണ്ടി രൂപപ്പെടുന്ന കമ്പനികളിലൂടെയാണ് അനധികൃത തൊഴിലാളികൾ വര്ധിക്കുന്നത് , ഇതിന് പൂർണ നിയന്ത്രണം കൊണ്ടുവരുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
