മസ്കറ്റ്: ഒമാനില്‍ കോര്‍പറേറ്റ് ആദായ നികുതി വര്‍ധിപ്പിച്ചു.ചെറുകിട സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിരുന്ന നികുതി ഇളവ് എടുത്തുകളയുകയും ചെയ്തു.അടുത്ത സാമ്പത്തികവര്‍ഷം മുതല്‍ പുതിയ നികുതി നിരക്ക് നിലവില്‍വരും. 12 ശതമാനത്തില്‍ നിന്ന് 15 ശതമാനമായാണ് ഒമാനില്‍ കോര്‍പറേറ്റ് ആദായ നികുതി വര്‍ധിപ്പിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രതിവര്‍ഷം 30,000 ഒമാനി റിയാല്‍ വരെ വരുമാനമുള്ള കമ്പനികളെയും സ്ഥാപനങ്ങളെയും ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കിയതും റദ്ദാക്കിയിട്ടുണ്ട്.ഇത്തരത്തിലുള്ള കമ്പനികള്‍ മൂന്നു ശതമാനം എന്ന നിരക്കില്‍ നികുതി നല്‍കേണ്ടി വരും. സ്വകാര്യ സ്‌കൂളുകള്‍, ഹോട്ടലുകള്‍, സര്‍വകലാശാലകള്‍, നഴ്‌സറികള്‍ തുടങ്ങിയവയും മേലില്‍ നികുതി നല്‍കേണ്ടിവരുമെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.

2017 സാമ്പത്തിക വര്‍ഷം മുതലായിരിക്കും പുതിയ നികുതി സംവിധാനം നിലവില്‍ വരുകയെന്ന് ഒമാന്‍ ധനമന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു. നിലവിലെ നികുതി സമ്പ്രദായത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുകയാണ് നികുതി നിയമ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. ചെറുകിട സ്ഥാപനങ്ങള്‍ക്ക് ലഘുവായ നടപടി ക്രമങ്ങളിലൂടെ നികുതി അടയ്‌ക്കുന്നതിന് സൗകര്യം ഒരുക്കുമെന്ന് ഉത്തരവില്‍ പറയുന്നു.

ഉയര്‍ന്ന വരുമാനമുള്ള കമ്പനികള്‍ വ്യാജരേഖകള്‍ ചമച്ച് വരുമാനം 30000 ഒമാനി റിയാലില്‍ താഴെയാണെന്ന് കാണിക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.വിദേശികള്‍ സ്വദേശികളുമായി ചേര്‍ന്നു നടത്തുന്ന ആയിരക്കണക്കിന് സ്ഥാപനങ്ങളാണ് ഓമനിലുള്ളത്. വരുമാനം വ്യക്തമാക്കി നികുതി അടക്കേണ്ടി വരുന്നതോടെ ലാഭത്തില്‍ നിന്ന് 15 ശതമാനം സര്‍ക്കാറിന് നല്‍കേണ്ടി വരും. ഇത് വ്യവസായ സ്ഥാപനങ്ങളുടെ വരുമാനത്തെ ബാധിക്കും.