മസ്‌കറ്റ്: ഒമാനില്‍ 25000 സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ ഉറപ്പു വരുത്താന്‍ മന്ത്രിസഭ തീരുമാനം. ആദ്യഘട്ടത്തില്‍ ലോജിസ്റ്റിക് മേഖലയിലായിരിക്കും നിര്‍ബന്ധിത സ്വദേശിവല്‍ക്കരണം നടപ്പിലാക്കുക. സ്വദേശി തൊഴിലന്വേഷകരുടെ ക്രമാതീതമായ വര്‍ദ്ധനവ് കാരണമാണ് മന്ത്രിസഭ കൗണ്‍സിലിന്‍റെ ഈ തീരുമാനം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്വദേശി യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒമാന്‍ സര്‍ക്കാര്‍ എല്ലാ മേഖലയിലും സ്വദേശിവത്കരണത്തിനു ഊന്നല്‍ നല്‍കുന്നത്.
പ്രഥമഘട്ടത്തില്‍ ഒമാനിലെ ചരക്കുനീക്ക കമ്പനികളിലായിരിക്കും സ്വദേശികള്‍ക്ക് അനുയോജ്യമായ തൊഴിലവസങ്ങള്‍ കണ്ടെത്തുക. ഒമാനിലിപ്പോള്‍ 30000 ചരക്കുനീക്ക കമ്പനികളിലായി 80,000ത്തോളം പേര്‍ തൊഴിലെടുക്കുന്നുണ്ട്. ഇതില്‍ 14 ശതമാനം മാത്രമാണ് സ്വദേശികളുടെ പ്രാധിനിത്യം. 

സ്വദേശികള്‍ക്ക് തൊഴില്‍ ലഭിക്കുന്നതിന് അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കാന്‍ കഴിയുന്നതാണ് ഒമാന്‍ സര്‍ക്കാരിന്‍റെ പുത്തന്‍ നയങ്ങള്‍. സ്വദേശിവല്‍ക്കരണ നടപടികളുമായി സഹകരിക്കാത്ത കമ്പനികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രിസഭാ കൗണ്‍സില്‍ വ്യക്തമാക്കി.