മലയാളികള്‍ ഓണത്തിരക്കിന്‍റെ ഉത്രാടപ്പാച്ചിലിലാണ്. ഒരാഴ്ച നീളുന്ന ഔദ്യോഗിക ഓണാഘോഷങ്ങള്‍ക്കും ഇന്ന് തലസ്ഥാനത്ത് തുടക്കമാവും. ഓണാഘോഷം സംസ്ഥാനതല ഉദ്ഘാടനം വൈകുന്നേരം ആറുമണിക്ക് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആഘോഷങ്ങളോടനുബന്ധിച്ച് കര്‍ശന ഗതാഗത നിയന്ത്രണങ്ങളാണ് നഗരത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ഇന്നുമുതല്‍ ഏഴുനാള്‍ നഗരം ഓണാഘോഷത്തിനമര്‍പ്പിലമരും. വൈകിട്ട് ആറുമണിക്ക് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായിവിജയന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നതോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കമാവും. നടന്‍ മമ്മൂട്ടി ചടങ്ങില്‍ മുഖ്യാതിഥിയാകും. മഞ്ജുവാര്യരുടെയും ഗായകന്‍ വിജയ് യേശുദാസിന്‍റയും നേതൃത്ത്വത്തില്‍ നൃത്ത-സംഗീതവിരുന്നും ഒരുക്കിയിട്ടുണ്ട്. ഇത്തവണ കവടിയാറില്‍ നിന്ന് കിഴക്കേകോട്ടയും കടന്ന് മണക്കാട് വരെ വൈദ്യുതി വിളക്കുകള്‍ തെളിയും. നഗരത്തിന് അകത്തും പുറത്തും 30 വേദികളില്‍ കലാപരിപാടികള്‍ അരങ്ങേറുംർ. ആഘോഷത്തോടൊപ്പം കര്‍ശനമായ നിയന്ത്രണങ്ങളും അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ദിവസങ്ങളില്‍ രാവിലെ ആറുമുതല്‍ രാത്രി ഒമ്പതര വരെ വെള്ളയമ്പലം ജംക്ഷന്‍മുതല്‍ കോര്‍പ്പറേഷന്‍ ഓഫീസ് വരെ വാഹനഗതാഗതം അനുവദിക്കില്ല. വാഹന പാര്‍ക്കിംഗിനും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ മാസം ഒന്‍പതിന് വര്‍ണശബളമായ ഘോഷയാത്രയോടെയാണ് ഓണം വാരാഘോഷത്തിന്‍റെ സമാപനം.