ദോഹ: ഉപരോധമുണ്ടാക്കിയ ചെറിയ ആശങ്കകൾക്ക് നടുവിലും ഓണാഘോഷം കെങ്കേമമാക്കാനുള്ള ഒരുക്കത്തിലാണ് ഖത്തറിലെ മലയാളികൾ. പഴവും പച്ചക്കറികളുമെല്ലാം വിപണിയിൽ സുലഭമാണെങ്കിലും പൂക്കൾ പേരിനു മാത്രമേ ഇത്തവണ വിപണിയിലെത്തിയുള്ളൂ.

മൂന്നു മാസം പൂർത്തിയാകുമ്പോഴും ഉപരോധം സാധാരണ ജീവിതത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെങ്കിലും ഇത്തവണത്തെ ഓണം എങ്ങിനെയായിരിക്കുമെന്ന ആശങ്കയിലായിരുന്നു മലയാളികൾ. അയൽ രാജ്യങ്ങളിൽ നിന്നുള്ള ചരക്ക് നീക്കം മുടങ്ങിയതിനാൽ പല പച്ചക്കറി ഇനങ്ങൾക്കും വിപണിയിൽ നേരിയ തോതിൽ ക്ഷാമം നേരിട്ടത് തന്നെ കാരണം. എന്നാൽ ഓണമെത്തിയപ്പോഴേക്കും ഇന്ത്യയിൽ നിന്നുള്ള പഴവും പച്ചക്കറികളും ആവശ്യത്തിന് വിമാനം കയറിയെത്തി.അതേസമയം പൂക്കൾ മുന്പ് ഉള്ളതിനേക്കാൾ പത്ത് ശതമാനം മാത്രമാണ് വിപണിയിലെത്തിയത്.

ഉപരോധം തുടങ്ങിയത് മുതൽ പച്ചക്കറികൾക്ക് അല്പം വില കൂടുതലാണെങ്കിലും ഓണസദ്യക്കുള്ള മുഴുവൻ പച്ചക്കറി ഇനങ്ങളും വില കുറച്ചാണ് മിക്ക ഹൈപ്പർ മാർക്കറ്റുകളിലും വില്പന നടത്തുന്നത്. ഈ മാസം പത്തു വരെ പൊതു അവധിയായതിനാൽ സർക്കാർ മേഖലയിലെ ജീവനക്കാർക്ക് നാളെ തന്നെ കുടുംബത്തോടൊപ്പം ഓണ സദ്യ ഉണ്ണാനാവും. എന്നാൽ സ്വകാര്യ മേഖലയിലെ ജീവനക്കാർ അടുത്ത വെള്ളിയാഴ്ചയാണ് ഓണം ആഘോഷിക്കുക.