കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി; പദ്ധതി നടപ്പിലാക്കി സിക്കിം
മുഖ്യമന്ത്രി 12,000 യുവാക്കൾക്ക് സർക്കാർ ജോലിക്കായി നിയമന ഉത്തരവ് നൽകി. കഴിഞ്ഞ വർഷം ശൈത്യകാല സമ്മേളനത്തിനാണ് മുഖ്യമന്ത്രി പദ്ധതി പ്രഖ്യാപിച്ചത്.
ഗാംഗ്ടോക്ക്: ഒരു കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലിയുമായി സിക്കിം സർക്കാർ. മുഖ്യമന്ത്രി പവൻ കുമാർ ചാംലിംഗ് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു. ഗാംഗ്ടോക്കിൽനടന്ന ചടങ്ങിൽ മുഖ്യമന്ത്രി 12,000 യുവാക്കൾക്ക് സർക്കാർ ജോലിക്കായി നിയമന ഉത്തരവ് നൽകി. കഴിഞ്ഞ വർഷം ശൈത്യകാല സമ്മേളനത്തിനാണ് മുഖ്യമന്ത്രി പദ്ധതി പ്രഖ്യാപിച്ചത്.
ഗാംഗ്ടോക്കില്‍ നടന്ന തൊഴില്‍ മേളയിലാണ് സര്‍ക്കാര്‍ നിയമന ഉത്തരവുകള്‍ കൈമാറിയത്. പുതിയ പദ്ധതിയില്‍ നിലവില്‍ കുടുംബത്തില്‍ സര്‍ക്കാര്‍ ജോലിയുള്ള കുടുംബങ്ങള്‍ക്ക് ജോലി ലഭിക്കില്ല. സിക്കിം അഭ്യന്തരമന്ത്രാലയത്തിലാണ് ഇപ്പോള്‍ 12,000 പേര്‍ക്ക് ജോലി സൃഷ്ടിച്ചിരിക്കുന്നത്. ഇതിന് ഒപ്പം 25,000ത്തോളം താല്‍ക്കാലിക സര്‍ക്കാര്‍ ജീവനക്കാരെ സ്ഥിരം ജീവനക്കാരായി നിയമിക്കുന്ന പദ്ധതി ഈ വര്‍ഷം നടപ്പിലാക്കാനും സിക്കിം സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. താല്‍ക്കാലിക ജീവനക്കാരുടെ സീനിയോറിറ്റി പരിഗണിച്ചായിരിക്കും തീരുമാനം.
എല്ലാ കുടുംബങ്ങളിലും സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യം എത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് സിക്കിം എന്ന് മുഖ്യമന്ത്രി പവൻ കുമാർ ചാംലിംഗ് പദ്ധതി ഉദ്ഘാടനം ചെയ്ത് അവകാശപ്പെട്ടു.