ഫേസ്ബുക്കില്‍ ജയലളിതയെക്കുറിച്ചുള്ള ഒരു തമാശപോസ്റ്റ് എഴുതിയതിനാണ് തൂത്തുക്കുടി സ്വദേശിയായ സഹായം എന്ന ഇരുപത്തിയെട്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഒരു മാസം തികയാറാകുമ്പോള്‍ അവരുടെ ആരോഗ്യനിലയെക്കുറിച്ച് വ്യാജപ്രചാരണം നടത്തിയതിന്റെ പേരില്‍ 43 കേസുകളാണ് തമിഴ്‌നാട്ടില്‍ മാത്രം റജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്നത്. ജയലളിത മരിച്ചുവെന്ന് ഫേസ്ബുക്കിലെഴുതിയ തമിഴച്ചി എന്ന എഴുത്തുകാരിയ്‌ക്കെതിരായിരുന്നു ആദ്യത്തെ കേസ്. ജയലളിതയുടേതെന്നും അവരെ പരിചരിയ്ക്കുന്ന നഴ്‌സിന്റേതെന്നുമുള്ള പേരില്‍ ഓഡിയോ സന്ദേശം പുറത്തുവിട്ട രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. 

വ്യാജപ്രചാരണത്തിന്റെ പേരില്‍ ഇതുവരെ എട്ട് പേരാണ് തമിഴ്‌നാട്ടില്‍ അറസ്റ്റിലായിരിയ്ക്കുന്നത്. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയിലധികമായി ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഒരു വിവരവും ആശുപത്രി അധികൃതരോ പാര്‍ട്ടിയോ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. ജയലളിതയ്ക്ക് കൃത്രിമശ്വാസം നല്‍കുന്നത് തുടരുകയാണെന്നും അണുബാധയ്ക്കുള്ള ചികിത്സ നടത്തുന്നുണ്ട് എന്നുമാണ് പത്താം തീയതി ഏറ്റവുമൊടുവില്‍ പുറത്തു വന്ന പത്രക്കുറിപ്പില്‍ അപ്പോളോ ആശുപത്രി വ്യക്തമാക്കിയത്. എന്നാല്‍ ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് എന്നും പത്രക്കുറിപ്പിറക്കേണ്ടതില്ലെന്നാണ് എഐഎഡിഎംകെയുടെ ഔദ്യോഗികഭാഷ്യം.

ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് വെറും പരാമര്‍ശം നടത്തിയവര്‍ക്കെതിരെ പോലും കേസെടുക്കുക വഴി അപവാദപ്രചാരണം സംബന്ധിച്ചുള്ള സൈബര്‍ നിയമത്തെ തമിഴ്‌നാട് സര്‍ക്കാരും പൊലീസും ദുരുപയോഗം ചെയ്യുകയാണെന്ന ആരോപണം വ്യാപകമാണ്.