സജിയെ കൂടാതെ മറ്റ് അഞ്ച് പേര്‍ കൂടി നിലവില്‍ ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുണ്ട്

കണ്ണൂര്‍:കാസര്‍കോട് ജില്ലയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവത്തില്‍ ഒരാളുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. കാസര്‍കോട് എച്ചിലടക്ക സ്വദേശി സജി ജോര്‍ജ് എന്നയാളുടെ അറസ്റ്റാണ് പൊലീസ് ഇപ്പോള്‍ രേഖപ്പെടുത്തിയത്.

ഇരട്ടക്കൊലപാതകത്തിന് ശേഷം പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തവരില്‍ ഒരാളാണ് സജി ജോര്‍ജ്. കൊലയാളിസംഘത്തിന് വാഹനം ഏര്‍പ്പാടാക്കി കൊടുത്തത് സജി ജോര്‍ജാണെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും നാളെ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. 

സിപിഎം ലോക്കല്‍ സെക്രട്ടറി പീതാംബരന് ശേഷം ഇരട്ടക്കൊലകേസില്‍ അറസ്റ്റിലാവുന്ന രണ്ടാമത്തെയാളാണ് സജി ജോര്‍ജ്. ഇയാള്‍ സിപിഎമ്മിന്‍റെ സജീവപ്രവര്‍ത്തകനാണ്. സജിയെ കൂടാതെ മറ്റ് അഞ്ച് പേര്‍ കൂടി നിലവില്‍ ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണെന്നും കൊലപാതകത്തില്‍ പങ്കാളിത്തം ഉറപ്പിക്കുന്ന മുറയ്ക്ക് അറസ്റ്റ് ചെയ്യുമെന്നുമാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.