തിയേറ്റര്‍ പീഡനം: ഒരു എഎസ്ഐക്ക് കൂടി സസ്പെന്‍ഷന്‍

എടപ്പാൾ: തിയേറ്റർ പീഡന കേസുമായി ബന്ധപ്പെട്ട് ഒരു പൊലീസ് ഓഫീസരെ കൂടി സസ്പെൻഡ് ചെയ്തു. ചങ്ങരംകുളം പൊലീസ് സ്റ്റേഷൻ ചുമതലയുള്ള സ്പെഷ്യൽ ബ്രാഞ്ച് എഎസ്ഐ മധുസൂധനനെയാണ് സസ്പെന്റ് ചെയ്തത്. ഇൻറലിജൻസ് വീഴ്ച്ചയെ തുടർന്നാണ് സസ്പെൻഷൻ. കേസെടുക്കുന്നതിൽ വീഴ്ച്ച വരുത്തിയതിന് ചങ്ങരംകുളം സ്റ്റേഷൻ എസ്.ഐ കെ.ജി ബേബിയെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.

സിനിമ തിയ്യറ്ററിൽ വച്ച് പത്ത് വയസുകാരിയെ പീഡിപ്പിച്ച പാലക്കാട് തൃത്താല സ്വദേശി മൊയ്തീൻ കുട്ടിയെ സിസിടിവി ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടതിന് പിന്നാലെയാണ് മൊയ്തീന്‍ കുട്ടി അറസ്റ്റിലാകുന്നത്. കേസില്‍ കൃത്യവിലോപം കാണിച്ച എസ്ഐ ബേബിയെ സസ്പെന്‍ഷന് പിന്നാലെ അറസ്റ്റ് ചെയ്തിരുന്നു.

എടപ്പാളിലെ തിയേറ്റർ പീഡന കേസില്‍ വീഴ്ച്ച വരുത്തിയെന്നാണ് കേസ്. ചങ്ങരംകുളം മുന്‍ എസ്ഐ കെജി ബേബിക്കെതിരെ പോക്‌സോ വകുപ്പു പ്രകാരമാണ് കേസെടുത്തത്. പോക്സോ നിയമത്തിലെ 19, 21 എന്നീ വകുപ്പുകളും ഐപിസി 166 വകുപ്പും പ്രകാരമാണ് കേസെടുത്തത്. എസ്ഐക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കുമെന്ന് നേരത്തെ തന്നെ ഡിജി.പി വ്യക്തമാക്കിയിരുന്നു

കഴിഞ്ഞമാസം 18നുണ്ടായ സംഭവം 26 ന് ദൃശ്യങ്ങളടക്കം ചൈല്‍ഡ് ലൈൻ പ്രവര്‍ത്തകര്‍ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടിയെടുക്കാതിരുന്നതിലാണ് കെജി ബേബിക്കെതിരെ മലപ്പുറം എസ്പി ഡിജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. 

ഈ കേസില്‍ ഗുരുതരമായ കൃത്യവിലോപമാണ് എസ്ഐയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നാണ് എസ്പി ദേബേഷ്കുമാര്‍ ബെഹ്റ ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. മേലുദ്യോഗസ്ഥരെ എസ്ഐ കേസ് സംബന്ധിച്ച വിവരം ഔദ്യോഗികമായി അറിയിച്ചിരുന്നില്ലെന്നും അതുകൊണ്ട് തന്നെ മറ്റൊരു പൊലീസുദ്യോഗസ്ഥനും ഇക്കാര്യത്തില്‍ വീഴ്ച്ച ഉണ്ടായിട്ടില്ലെന്നും എസ്പിയുടെ റിപ്പോര്‍ട്ടിലുണ്ട്.