കൊച്ചി: കൊച്ചി മെട്രോയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ജനകീയ യാത്ര. നൂറുകണക്കിന് പ്രവര്‍ത്തകര്‍ക്കൊപ്പമാണ് ഉമ്മന്‍ ചാണ്ടി മെട്രോയില്‍ കയറാന്‍ എത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസ്സന്‍, എം.എല്‍.എമാരായ പി.ടി തോമസ്, അന്‍വര്‍ സാദത്ത്, ഹൈബി ഈഡന്‍, ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍, മൂന്‍ ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് അടക്കം മറ്റു ജില്ലകളില്‍ നിന്നുളള നേതാക്കളും മെട്രോയില്‍ കയറാന്‍ എത്തിയത്. 

ആലുവയില്‍ നിന്ന് പാലാരിവട്ടം വരെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ യാത്ര. ട്രെയിനില്‍ കയറാന്‍ എല്ലാ പ്രവര്‍ത്തകര്‍ക്കും കോണ്‍ഗ്രസ് ടിക്കറ്റ് എടുത്ത് നല്‍കിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയെ മുദ്രാവാക്യം വിളിയോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. പ്രവര്‍ത്തകരുടെ ആരധന അണമുറിഞ്ഞതോടെ ഉമ്മന്‍ ചാണ്ടിയ്ക്ക് സുരക്ഷ ഒരുക്കാന്‍ ജീവനക്കാര്‍ ഏറെ പാടുപെട്ടു. 

മെ​ട്രോയുടെ നിര്‍മ്മാണപ്രവര്‍ത്തത്തി​ന്റെ ഭൂരിഭാഗവും പൂര്‍ത്തിയാക്കിയത് ഉമ്മന്‍ ചാണ്ടിയുടെ കാലത്തായിരുന്നു. മെട്രോയുടെ ഉദ്ഘാടനത്തിന് ഉമ്മന്‍ ചാണ്ടിയെയും പി.ടി തോമസിനെയും ക്ഷണിക്കാതിരുന്ന നടപടി വിവാദമായിരുന്നു.ഇതിനു മറുപടിയായാണ് മെട്രോയില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ജനകീയ യാത്ര നടത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചത്.