തന്റെ ഫോണ്‍ മുഖാന്തിരം ഉമ്മന്‍ചാണ്ടി സരിതയുമായി സംസാരിക്കാറുണ്ടായിരുന്നെന്ന മുന്‍ ഗണ്‍മാന്‍ സലിം രാജിന്റെ മൊഴിയാണ് ഇന്ന് ഉമ്മന്‍ചാണ്ടി നിരസിച്ചത്. സരിതയുടെ ഫോണിലേക്ക് സലിം രാജിന്റെ നമ്പറിലേക്ക് 400ഓളം കോളുകള്‍ പോയിട്ടുണ്ട്. അവയൊക്കെ വിളിച്ച സമയത്ത് സലിം രാജ് തനിക്കൊപ്പം ഉണ്ടായിരുന്നോ എന്ന് പരിശോധിച്ചാല്‍ കാര്യം മനസിലാവും. സലിം രാജിനെ കൂടാതെ മറ്റ് നാല് ഗണ്‍മാന്‍മാര്‍ കൂടി തനിക്കുണ്ട്. ഇവരുടെ ഫോണുകളും പരിശോധിക്കാം. ടെനി ജോപ്പന്‍ തന്റെ ക്ലാര്‍ത്ത് മാത്രമാണ്. തനിക്കൊപ്പം ടെനി യാത്ര ചെയ്യാറില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

ഒരോരുത്തര്‍ ഓരോ താത്പര്യങ്ങളുടെ പേരില്‍ ഓരോന്ന് പറയുകയാണെന്നും കുറ്റം ചെയ്യാത്ത ഒരാളെ ശിക്ഷിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജിക്കുമോന്‍ വഴി സരിതയോട് പണം ആവശ്യപ്പെട്ടിട്ടില്ല. പൊതുജീവിതത്തില്‍ താന്‍ ആരില്‍ നിന്നും കൈക്കൂലി വാങ്ങിയിട്ടില്ല. ബെന്നി ബെഹനാനും തമ്പാനൂര്‍ രവിയും സരിതയോട് സംസാരിച്ച കാര്യം ചോദിച്ചപ്പോള്‍ ഫോണില്‍ സംസാരിച്ചത് കൊണ്ടുമാത്രം ഒരാള്‍ കുറ്റക്കാരനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 12ന് സോളാര്‍ കമ്മീഷന്‍ ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കും.