നോട്ട് അസാധുവാക്കലിനെക്കുറിച്ചുള്ള വീമ്പുപറച്ചിൽ തെറ്റെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന സാമ്പത്തിക വളർച്ചാ കണക്കുകളെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. സാമ്പത്തിക വളർച്ചയെ ബാധിച്ച കാരണങ്ങളിൽ ഒന്നു മാത്രമാണ് നോട്ട് അസാധുവാക്കലെന്നും പ്രതിപക്ഷം കള്ളപ്രചണം നടത്തുകയാണെന്നും ധനമന്ത്രി അരുൺ ജയ്‍റ്റ്‍ലി പ്രതികരിച്ചു.
നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ചതിനു ശേഷം കഴിഞ്ഞ സാമ്പത്തിക പാദത്തിലെ സാമ്പത്തിക വളർച്ച 6.1 ശതമാനമായി ഇടിഞ്ഞു എന്ന കണക്കുകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. 2016-2017ലെ സാമ്പത്തിക വളർച്ച മുൻവർഷത്തെ 7.9-ൽ നിന്ന് 7.1 ആയി കുറഞ്ഞത് പ്രതിപക്ഷം സർക്കാരിനെതിരെ ആയുധമാക്കി. നോട്ട് അസാധുവാക്കലിനെക്കുറിച്ച് പ്രധാനമന്ത്രിയുടെ വീമ്പിളക്കൽ കളവാണെന്ന് തെളിഞ്ഞതായി കോൺഗ്രസ് പ്രതികരിച്ചു. ഉയരുന്ന തൊഴിലില്ലായ്മയും കുറയുന്ന സാമ്പത്തിക വളർച്ചയും മറച്ചു വയ്ക്കാൻ മറ്റു വിഷയങ്ങൾ സർക്കാർ സൃഷ്ടിക്കുകയാണെന്ന് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചു. പ്രതിപക്ഷം കള്ളപ്രചരണം നടത്തുകയാണെന്നും ആഗോളസമ്പദ് രംഗത്തെ സാഹചര്യമാണ് വളർച്ച അവസാനപാദത്തിൽ കുറയാൻ ഇടയാക്കിയതെന്നും ധനമന്ത്രി അരുൺ ജയ്‍റ്റ്‍ലി പറഞ്ഞു. നോട്ട് അസാധുവാക്കൽ വളർച്ച കുറയാൻ പലകാരണങ്ങളിൽ ഒന്നാണെന്ന് ജെയ്റ്റ്‍ലി സമ്മതിച്ചു
നോട്ട് അസാധുവാക്കിയതിനു ശേഷം എത്ര പണം തിരികെയെത്തി എന്ന കാര്യത്തിൽ വീണ്ടും അരുൺ ജയ്‍റ്റ്‍ലി വിവരം നല്കാതെ ഒഴിഞ്ഞു മാറി. കണക്ക് റിസർവ്വ് ബാങ്കിനേ ഉള്ളെന്നും അവർ എണ്ണി തീർന്നിട്ടില്ലെന്നും ധനമന്ത്രി വിശദീകരിച്ചു.
