നര്‍ത്തകി സൊണാല്‍ മാന്‍സിങ്, ശില്പി രഘുനാഥ് മഹാപാത്ര, മുന്‍ ബി.ജെ.പി എം.പിയും ദളിത് നേതാവുമായ രാം ശകല്‍, ആര്‍.എസ്.എസുമായി അടുപ്പമുള്ള കോളമിസ്റ്റ് രാകേഷ് സിന്‍ഹ എന്നിവരെയാണ് രാജ്യസഭയിലേക്ക് ഇന്ന് നോമിനേറ്റ് ചെയ്തത്.

രാജ്യസഭാ ഉപാദ്ധ്യക്ഷ സ്ഥാനത്തെക്കുറിച്ച് പ്രതിപക്ഷത്ത് ആശയക്കുഴപ്പം. ബിജു ജനതാദള്‍ പ്രതിപക്ഷ യോഗത്തില്‍ നിന്ന് വിട്ടു നില്‌ക്കുമെന്ന് വ്യക്തമാക്കി. സൊണാല്‍ മാന്‍സിംഗ് ഉള്‍പ്പടെ നാലു പേരെ ഇന്ന് രാജ്യസഭയിലേക്ക് സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്തു.

രാജ്യസഭാ ഉപാദ്ധ്യക്ഷസ്ഥാനം പ്രാദേശിക പാര്‍ട്ടികള്‍ക്ക് വിട്ടു നല്കാന്‍ തയ്യാറാണെന്ന സൂചന നേരത്തെ കോണ്‍ഗ്രസ് നല്കിയിരുന്നു. തൃണ്‍മൂല്‍ കോണ്‍ഗ്രസിന്റെ സുകേന്ദു ശേഖര്‍ റോയിയുടെ പേരാണ് പ്രധാനമായും ഉയര്‍ന്നത്. എന്നാല്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാന്‍ 121 വോട്ടുകള്‍ വേണമെന്നിരിക്കെ പ്രതിപക്ഷത്ത് ഇപ്പോള്‍ ആശയക്കുഴപ്പം ദൃശ്യമാണ്. ബിജു ജനതാദള്‍, ടി.ആര്‍.എസ്, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ പ്രതിപക്ഷ യോഗത്തില്‍ പങ്കെടുക്കുമോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. വിട്ടുവീഴ്ചയ്‌ക്ക് തയ്യാറെന്ന നിലപാട് ഇടതുപക്ഷം ആവര്‍ത്തിച്ചു.

നര്‍ത്തകി സൊണാല്‍ മാന്‍സിങ്, ശില്പി രഘുനാഥ് മഹാപാത്ര, മുന്‍ ബി.ജെ.പി എം.പിയും ദളിത് നേതാവുമായ രാം ശകല്‍, ആര്‍.എസ്.എസുമായി അടുപ്പമുള്ള കോളമിസ്റ്റ് രാകേഷ് സിന്‍ഹ എന്നിവരെയാണ് രാജ്യസഭയിലേക്ക് ഇന്ന് നോമിനേറ്റ് ചെയ്തത്. ഇതോടെ എന്‍.ഡി.എയ്‌ക്ക് ഒപ്പമുള്ളവരുടെ സംഖ്യ 112 ആയി ഉയര്‍ന്നു. ബി.ജെ.ഡി, ടി.ആര്‍.എസ് എന്നീ പാര്‍ട്ടികളുടെ പിന്തുണ കിട്ടിയാല്‍ ഭരണപക്ഷത്തിന് ഭൂരിപക്ഷം ഉറപ്പാക്കാം.