തിരുവനന്തപുരം: നിരോധനങ്ങള്‍ക്ക് വില കല്‍പിക്കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും . കാതടിപ്പിക്കുന്ന മെഗാസോണിക് ഹോണുകള്‍ മുഴക്കി ഇവരുടെ വാഹനങ്ങള്‍ ചീറിപ്പായുന്നു . ഈ ശബ്ദ്ദമലിനീകരണം ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്കും മരണത്തിനും വരെ കാരണമാകുമെന്ന് വിദഗ്ധര്‍ . ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം

വാഹനങ്ങളിലുപയോഗിക്കാവുന്ന ഹോണിന്‍റെ ശബ്ദദൈര്‍ഘ്യം എത്രയെന്ന് വ്യക്തമാക്കി ഇറക്കിയ സര്‍ക്കാര്‍ ഉത്തരവുണ്ട്. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം അനുസരിച്ച് പാസഞ്ചര്‍ കാറുകള്‍ക്ക് ഉപയോഗിക്കാവുന്ന ഹോണിന്‍റെ ശബ്ദദൈര്‍ഘ്യം 82 ഡെസിബെല്ലും . നിയമങ്ങളും ഉത്തരവുകളും കൃത്യമായി എല്ലാം വിശദീകരിക്കുന്നുണ്ടെങ്കിലും വിഐപികള്‍ തന്നെ ഇത് മറികടക്കുകയാണ്.

125 ഡെസിബല്‍ ശബ്ദദൈര്‍ഘ്യമുളള നാല് മെഗാസോണിക് ഹോണുകളാണ് മുഖ്യന്‍റെ വാഹനത്തില്‍ വച്ചിട്ടുള്ളത് . എസ്കോര്‍ട്ടും പൈലറ്റുമൊക്കെയായി ചാറിപ്പായുമ്പോഴും നാട്ടുകാരുടെ ചെവി പൊട്ടിക്കണമെന്ന വാശി. മന്ത്രിമാരുടെ കാര്യവും വ്യത്യസ്തമല്ല . ആരോഗ്യ മന്ത്രിയും നിയമ മന്ത്രിയുമടക്കം ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന നിയമലംഘനം പരസ്യമായി തുടരുന്നു

ഇക്കാര്യത്തില്‍ പ്രതിപക്ഷ ഐക്യവുമുണ്ട് . മുന്പ് ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴും ഇപ്പോള്‍ പ്രതിപക്ഷ നേതാവിലേക്ക് മാറിയപ്പോഴും ഹോണിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ചക്ക് രമേശ് ചെന്നിത്തല തയാറായിട്ടില്ല മേയര്‍ , മറ്റ് ജനപ്രതിനിധികള്‍ എന്നിവരുടെ വാഹനങ്ങളും ഇതിപോലെ . ഐ എ എസ് ഉദ്യോഗസ്ഥരും നിയമലംഘനത്തില്‍ മുന്നില്‍ തന്നെ. 

70 ഡെസിബെല്ലില്‍ കൂടുതലുള്ള ശബ്ദം തന്നെ കേള്‍വിക്ക് തകരാറുണ്ടാക്കും . ഇത് 125 ഡെസിബെല്ലിന് മുകളിലാണെങ്കില്‍ കേള്‍വിക്കുറവ് ഉറപ്പ് . നിരോധിക്കപ്പെട്ട എയര്‍ഹോണുകളേക്കാള്‍ തരംഗദൈര്‍ഘ്യമുണ്ട് ഈ ഹോണുകള്‍ക്ക് .

മോട്ടാര്‍ വാഹന നിയമപ്രകാരം അഗ്നിശമന സേന , പൊലീസ് , ആംബുലന്‍സ് , മോട്ടോര്‍ വകുപ്പുകളുടെ വാഹനങ്ങള്‍ എന്നിവയ്ക്ക് മാത്രമാണ് പരിമിതമായ അളവില്‍ ഇത്തരം ഹോണുകള്‍ ഉപയോഗിക്കാനുള്ള അനുമതി ഉള്ളൂ . ബീക്കണ്‍ ലൈറ്റ് നിരോധിച്ച് വി ഐ പി സംസ്കാരംഅവസാനിപ്പിക്കാന്‍ സുപ്രീം കോടതി തന്നെ ഇടപെടുന്പോഴാണ് നിലവിവുള്ള നിയമങ്ങള്‍ വി ഐ പികള്‍ തന്നെ അട്ടിമറിക്കുന്നത്.