തിരുവനന്തപുരം: തൃശൂര്‍ പൂരത്തിന് ആനയെഴുന്നള്ളിപ്പിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിര്‍ദേശപ്രകാരമാണ് ഉത്തരവു പിന്‍വലിച്ചത്. സര്‍ക്കാര്‍ അനുമതിയില്ലാതെ ഉത്തരവിറക്കിയ ഉദ്യോഗസ്ഥരോട് ഇതു സംബന്ധിച്ച വിശദീകരണം തേടിയിട്ടുണ്ട്.

രാവിലെ പത്തു മുതല്‍ വൈകിട്ട് അഞ്ചു വരെ ആനയെഴുന്നള്ളിപ്പ് പാടില്ലെന്നായിരുന്നു നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടു പുറത്തിറക്കിയ ഉത്തരവ്. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററാണ് ഉത്തരവു പുറത്തിറക്കിയത്. കുടമാറ്റമടക്കമുള്ള പൂര ചടങ്ങുകള്‍ക്ക് ഈ ഉത്തരവു തടസമായതോടെ ദേവസ്വം ബോര്‍ഡുകള്‍ സര്‍ക്കാറിനെ സമീപിക്കുകയായിരുന്നു.

രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ ആനയ എളുന്നള്ളിക്കരുത്, ദിവസത്തില്‍ മൂന്നു മണിക്കൂറിലേറെ എഴുന്നള്ളിക്കാന്‍ പാടില്ല, ആനയുള്ള വയറുകള്‍ തമ്മില്‍ മൂന്നു മീറ്ററും തലകള്‍ തമ്മില്‍ നാലു മീറ്ററും അകലം പാലിക്കണം എന്നിവയായിരുന്നു നിര്‍ദേശങ്ങള്‍.