കുപ്പിവെള്ള വില നിയന്ത്രണത്തിന് ഓർഡിനൻസ്
തിരുവനന്തപുരം: കുപ്പിവെള്ളത്തിന്‍റെ വില 13 രൂപയാക്കി സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കും. കുപ്പിവെള്ളത്തെ അവശ്യ സാധന പട്ടികയിലുള്‍പ്പെടുത്താനും തീരുമാനിച്ചു. കുപ്പിവെള്ളത്തിന്‍റെ വില നിര്‍മ്മാതാക്കള്‍ 12 രൂപയാക്കി കുറച്ചെങ്കിലും 20 രൂപക്കാണ് വില്‍പ്പന നടക്കുന്നത്. ഇതിനെതിരെ പരാതി ഉയര്‍ന്നതോടെയാണ് സര്‍ക്കാര്‍ ഇടപെടല്‍.
നിര്‍മ്മാതാക്കളുടെയും വ്യാപാരി വ്യവസായികളുടെയും യോഗം സര്‍ക്കാര്‍ വിളിച്ചുചേര്‍ത്തു. പന്ത്രണ്ട് രൂപയെന്നത് 13 ആക്കണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യം യോഗത്തില്‍ അംഗീകരിച്ചു. കുപ്പിവെള്ളത്തെ അവശ്യസാധന പട്ടികയിലാക്കിയാൽ സർക്കാര്‍ നിയമം മറികടന്ന് വിതരണക്കാര്‍ക്കുള്‍പ്പെടെ ഒന്നും ചെയ്യാനാകാത്ത സ്ഥിതിയാകും.
