തിരുവനന്തപുരം: ജീവിച്ചിരിക്കെ അവയവം ദാനം ചെയ്യുന്നവരുടെ തുടര്‍ ചികില്‍സ സർക്കാര്‍ ഏറ്റെടുക്കും. അവയവദാനത്തിന് സർക്കാര്‍ പരസ്യം നല്‍കാനും അന്തിമ തീരുമാനം. ഇക്കാര്യങ്ങള്‍ ഹൈക്കോടതിയെ അറിയിക്കാനും ഉന്നതതലയോഗത്തില്‍ തീരുമാനമായി.
ജീവിച്ചിരിക്കുന്നവരില്‍ നിന്നുള്ള അവയവദാനത്തിന്‍റെ മറവില്‍ ഇടനിലക്കാര്‍ ലക്ഷങ്ങൾ തട്ടുന്നതൊഴിവാക്കാനായാണ് സർക്കാര്‍ തന്നെ ഇടനിലക്കാരാകാന്‍ തീരുമാനിച്ചത്. ലാഭേച്ഛയില്ലാതെ അവയവദാനം ചെയ്യാൻ തയാറാകുന്നവരെ കണ്ടെത്തും. ദാതാവോ സ്വീകര്‍ത്താവോ പരസ്പരം അറിയാതെ തന്നെ അവയവ ദാനം നടത്തും.
ഇങ്ങനെ ശസ്ത്രക്രിയക്ക് വിധേയരാകുന്നവരുടേയും ദാതാക്കളുടേയും രജിസ്ട്രി സർക്കാര്‍ തയാറാക്കും. അവയവദാന നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാനും ഉന്നതലയോഗം തീരുമാനിച്ചു. സർക്കാരിൻറെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനി തന്നെ ഈ പദ്ധതിയുടേയും നോഡല്‍ ഓഫിസായി പ്രവര്‍ത്തിക്കും.
ഉന്നതലയോഗ തീരുമാനങ്ങള്‍ അടുത്ത മാസം 15നകം ഹൈക്കോടതിയെ അറിയിക്കും. സ്റ്റേറ്റ് അറ്റോണി , നിയമ , ആഭ്യന്തര വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ , ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരടങ്ങിയ ഉന്നതതല യോഗത്തിലാണ് തീരുമാനമായത്.
