സ്ഥാപനത്തിന്റെ സല്‍പ്പേര് എന്ന പേരില്‍ സംഭവം മൂടിവെയ്ക്കാനല്ല എന്ത് വിലകൊടുത്തും പ്രതികളെ നിയമത്തിന് മുന്നില്‍ എത്തിക്കാനാണ് മാനേജ്മെന്റ് ശ്രമിച്ചത്. ഇത്തരം സംഭവങ്ങള്‍ എവിടെയും ആവര്‍ത്തിക്കരുതെന്ന തീരുമാനത്തോടെയാണ് മാനേജ്മെന്റ് പ്രവര്‍ത്തിക്കുന്നത്. സ്ഥാപനത്തിലെ കൗണ്‍സിലര്‍മാരും പൊലീസിന്റെ കൗണ്‍സിലര്‍മാരും കുട്ടികളോട് സംസാരിച്ചപ്പോള്‍ കൂടതല്‍ പേര്‍ ചൂഷണത്തിനിരയായെന്ന തരത്തില്‍ വിവരമൊന്നും കിട്ടിയിട്ടില്ല. ഇക്കാര്യത്തില്‍ മറ്റ് വസ്തുതകള്‍ പൊലീസ് അന്വേഷണത്തില്‍ പുറത്തുവരണം. ആരൊക്കെ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ശിക്ഷിക്കപ്പെടണം..

സംഭവത്തെ തുടര്‍ന്ന് സ്ഥാപനത്തിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും ആവശ്യമെങ്കില്‍ സ്കൂളില്‍ ഇവര്‍ക്കൊപ്പം പഠിക്കുന്ന മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും കൗണ്‍സിലിങ് നല്‍കും. ഇക്കാര്യത്തില്‍ സര്‍ക്കാറോ സാമൂഹിക ക്ഷേമ വകുപ്പോ മുന്നോട്ട് വന്നാല്‍ സ്വീകരിക്കും. സര്‍ക്കാറില്‍ നിന്നും മറ്റ് ഏജന്‍സികളില്‍ നിന്നും ഇക്കാര്യത്തിലുള്ള എല്ലാ ഇടപെടലുകളെയും സ്വാഗതം ചെയ്യുന്നതിനൊപ്പം അതിനോട് സഹകരിക്കുയും ചെയ്യും. സ്ഥാപനത്തില്‍ സി.സി.ടി.വി ക്യാമറകളുണ്ട്. സ്കൂള്‍ വിടുന്ന സമയത്ത് മൂവായിരത്തോളം കുട്ടികള്‍ ഒരുമിച്ച് ഗേറ്റിലൂടെ പുറത്ത് പോകും. ആ സമയത്തെ ദൃശ്യങ്ങളില്‍ നിന്ന് പീഡനം സംബന്ധിച്ച വിവരങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. സി.സി.ടി.വി വീഡിയോ ടേപ്പുകള്‍ സൂക്ഷിച്ചിട്ടുണ്ട്. പൊലീസ് ആവശ്യപ്പെട്ടാല്‍ ഇവടയക്കം എല്ലാ രേഖകളും എവിടെയും ഹാജരാക്കാന്‍ തയ്യാറാണെന്നും മാനേജ്മെന്റ് പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞു.