തിരുവനന്തപുരം: ഇതരസംസ്ഥാനത്തൊഴിലാളികള്‍ സുരക്ഷിതരെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍. വേണ്ടി വന്നാല്‍ ബംഗാള്‍ സര്‍ക്കാരുമായി ബന്ധപ്പെടുമെന്നും മന്ത്രി പറഞ്ഞു. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി ഇന്‍ഷുറന്‍സ് പദ്ധതി ജനുവരി 1 മുതല്‍ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം അന്യസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ട് നടക്കുന്ന വ്യാജ പ്രചരണങ്ങളിൽ കുടുങ്ങരുതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.
സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയെന്ന് ഡിജിപി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ ദിവസം മുതലാണ് ബംഗാളിൽ കേരളത്തെ മോശമായി ചിത്രീകരിക്കുന്ന രീതിയിൽ വ്യാജ പ്രചരണങ്ങൾ ഉണ്ടായത്. കോഴിക്കോട്ട് ജോലി ചെയ്യുന്ന ഹോട്ടൽ തൊഴിലാളികളെ ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തുകയാണെന്ന തരത്തിൽ വ്യാജ സന്ദേശങ്ങൾ വാട്സ് ആപ്പിലൂടെ പ്രചരിക്കുകയായിരുന്നു.
ഇതോടെ ഭയന്നു പോയ ചില തൊഴിലാളികൾ ഉടൻ സംസ്ഥാനം വിട്ടു. ബംഗാളിൽ നിന്നുള്ള തൊഴിലാളികളുടെ ബന്ധുക്കളും ആശങ്കയിലായി. അവർ കേരളത്തിലുള്ളവരോട് എത്രയും വേഗം തിരിച്ചെത്താൻ ആവശ്യപ്പെട്ടു. പലരും ബന്ധുക്കളുടെ സമ്മർദ്ദത്തിന് വഴങ്ങി മടങ്ങുകയായിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
