പാലക്കാട്: തൃത്താലയില്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ട ഒഡിഷ സ്വദേശി ത്രിലോചന്‍ സുനാനിയുടെ കുടുംബത്തിന് സാന്ത്വനമായി മന്ത്രി ടി.പി. രാമകൃഷ്ണന്‍റെ നിര്‍ദ്ദേശം. നവംബര്‍ രണ്ടാം തിയതിയാണ് സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ ജോലി നോക്കവേ അപകടത്തില്‍ പെട്ട് ത്രിലോചന്‍ സുനാനി മരണമടഞ്ഞത്. തൊഴില്‍ വകുപ്പ് നടപ്പാക്കിയ ആവാസ് പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ഇദ്ദേഹത്തിന്‍റെ കുടുംബത്തിന് അടിയന്തരമായി ലഭ്യമാക്കാന്‍ പാലക്കാട് ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ഇന്‍ഷ്വറന്‍സ് പദ്ധതിയായ ആവാസില്‍ അംഗമാകുന്നതിന് ത്രിലോചന്‍ സുനാനി അപേക്ഷ സമര്‍പ്പിച്ചിരുന്നു. പദ്ധതിയില്‍ അംഗത്വമെടുക്കുന്നവര്‍ക്ക് ഇന്‍ഷ്വറന്‍സ് കമ്പനി മുഖേനയുള്ള ആനുകൂല്യം ലഭ്യമാകുന്നത് 2018 ജനുവരി ഒന്നു മുതലാണ്. ഇന്‍ഷ്വറന്‍സ് ഏജന്‍സിയെ കണ്ടെത്തുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ക്ക് മൂന്ന് മാസമെങ്കിലും കാലതാമസമെടുക്കും. അതിനാല്‍ ആവാസ് പദ്ധതിയില്‍ 2017 നവംബര്‍ ഒന്നു മുതല്‍ രജിസ്‌ട്രേഷന്‍ നടത്തി അംഗങ്ങളായി കാര്‍ഡ് ലഭിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഇക്കാലയളവില്‍ ആനുകൂല്യം അനുവദിക്കുന്നതിനുള്ള അധികാരം അതാത് ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. 

ഇതനുസരിച്ച് ഇന്‍ഷുറന്‍സ് ഏജന്‍സിയെ കണ്ടെത്തുന്ന കാലയളവില്‍ ഏതെങ്കിലും തരത്തിലുള്ള അപകടം സംഭവിക്കുകയോ അസുഖംമൂലം ചികിത്സ തേടേണ്ടിവരികയോ ചെയ്താല്‍ ബന്ധപ്പെട്ട എഫ്‌ഐആര്‍, ചികിത്സാ രേഖകള്‍ എന്നിവ പരിശോധിച്ച് പദ്ധതി പ്രകാരമുള്ള സൗജന്യ ചികിത്സാ സഹായവും അപകട മരണ ഇന്‍ഷ്വറന്‍സ് തുകയും നല്‍കും. ഇതാണ് ഇപ്പോള്‍ ത്രിലോചന്‍ സുനാനിയുടെ കുടുംബത്തിന് ആശ്വാസമായിരിക്കുന്നത്. മരണമടഞ്ഞ തൊഴിലാളിയുടെ ആശ്രിതരുടെ അപേക്ഷ ലഭ്യമാകുന്ന മുറയ്ക്ക് ആവാസ് പദ്ധതി പ്രകാരമുള്ള രണ്ടു ലക്ഷം രൂപ ബന്ധപ്പെട്ട ജില്ലാ ലേബര്‍ ഓഫീസര്‍ വിതരണം ചെയ്യും.