തിരുവനന്തപുരം: സംസ്ഥാനത്ത് പനി മരണങ്ങള്‍ കൂടുന്നു . ഈ മാസം മാത്രം 90 പേര്‍ ഉള്‍പ്പെടെ ഏഴുമാസത്തിനിടെ 358 പേര്‍ക്കാണ് പകര്‍ച്ചവ്യാധികളില്‍ മരണം സംഭവിച്ചത് . ഡെങ്കിപ്പനി സ്ഥിരീകരിച്ചവരുടേയും രോഗം സംശയിക്കുന്നവരുടേയും എണ്ണം അരലക്ഷം കവിഞ്ഞു. ഏഴുമാസത്തിനിടെ പകര്‍ച്ചപ്പനി ബാധിച്ച് ആശുപത്രികളിലെത്തിയത് 20 ലക്ഷത്തിലധികം പേര്‍. മരണം 55. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ പത്തു വര്‍ഷത്തെ കണക്കുകളില്‍ മരണ സംഖ്യ ഏറ്റവും കൂടുതല്‍ ഇത്തവണയാണെന്നത് കാര്യങ്ങളുടെ ഗുരുതരാവസ്ഥ കൂട്ടുന്നു . ഈഡിസ് കൊതുകുകളുടെ ആക്രമണത്തില്‍ ഡെങ്കിപ്പനിയുടെ പിടിയിലമര്‍ന്നത് പതിനായിരത്തിലധികം ആളുകള്‍ . രോഗബാധ സംശയിക്കുന്നവരുടെ എണ്ണം 40000 . ഇന്ന് മാത്രം 192 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 

ഡെങ്കിപ്പനി പിടിമുറുക്കിയിട്ടുള്ളത് തിരുവനന്തപുരം , കൊല്ലം ജില്ലകളില്‍ . മരണങ്ങളേറെയും തലസ്ഥാന ജില്ലയില്‍ തന്നെ . ഈ മാസം മാത്രം 44 പേരാണ് ഡെങ്കി ബാധിച്ച് മരിച്ചത് . ആകെ മരണം 136 . എലിപ്പനി ബാധിച്ച് ഈ മാസം മാത്രം 67 പേര്‍ ചികില്‍സ തേടിയപ്പോള്‍ ആകെ മരണം 53 ആയി . കൊതുകു വഴി പകരുന്ന മലന്പനിയും പടരുകയാണ്. 

379 പേര്‍ക്കാണ് ഇതുവരെ രോഗം കണ്ടെത്തിയത് . മരണം ഒന്ന് . എച്ച് വണ്ണും എന്‍ വണ്ണും നിയന്ത്രണ വിധേയമായിട്ടില്ല . ഈ മാസം 161 പേര്‍ക്കുള്‍പ്പെടെ ഇതുവരെ 1086 പേര്‍ക്കാണ് രോഗം കണ്ടെത്തിയത് . മരണം 72 ഉം . രോഗബാധിതരുടെ എണ്ണം ദിവസേന കൂടിവരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത് .