സമാധാന ചർച്ചകൾക്കുള്ള അമേരിക്കൻ നിർദ്ദേശങ്ങളോട് ഇറാൻ പ്രതികരിക്കാത്തതിനാൽ യുഎസ് വൈസ് പ്രസിഡന്റ് ജെഡി. വാൻസിന്റെ ഇസ്ലാമാബാദ് സന്ദർശനം മാറ്റിവെച്ചു. യുഎസ്സിന്റെ പരസ്പരവിരുദ്ധമായ സന്ദേശങ്ങളും ഹോർമൂസ് കടലിടുക്കിലെ ഉപരോധവുമാണ് ചർച്ചയിൽ അന്തിമ തീരുമാനം എടുക്കാത്തതിന് കാരണമായി ഇറാൻ ചൂണ്ടിക്കാട്ടുന്നത്.
വാഷിംഗ്ടൺ: സമാധാന ചർച്ചകൾക്കായി അമേരിക്ക മുന്നോട്ടുവെച്ച നിർദ്ദേശങ്ങളോട് ഇറാൻ പ്രതികരിക്കാത്തതിനെത്തുടർന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി. വാൻസിന്റെ ഇസ്ലാമാബാദ് സന്ദർശനം മാറ്റിവെച്ചു. ചൊവ്വാഴ്ച രാവിലെ പുറപ്പെടാനിരുന്ന വാൻസ് ഇപ്പോൾ വാഷിംഗ്ടണിൽ തുടരുകയാണെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. ബുധനാഴ്ച വെടിനിർത്തൽ കാലാവധി അവസാനിക്കാനിരിക്കെ, തുടർനടപടികൾ ആലോചിക്കുന്നതിനായുള്ള ഉന്നതതല യോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കും.
അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുന്ന പരസ്പരവിരുദ്ധമായ സന്ദേശങ്ങളും അസ്വീകാര്യമായ നടപടികളും കാരണമാണ് ചർച്ചയിൽ പങ്കെടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാത്തതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബാഘായി വ്യക്തമാക്കി. ഹോർമൂസ് കടലിടുക്കിലെ യുഎസ് ഉപരോധത്തെ കടൽക്കൊള്ള എന്നും ഭരണകൂട ഭീകരത എന്നുമാണ് ഇറാൻ വിശേഷിപ്പിച്ചത്. ഇറാന്റെ രണ്ട് കപ്പലുകൾ തടഞ്ഞ നടപടി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, മിഡിൽ ഈസ്റ്റിലേക്കുള്ള യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും പ്രസിഡന്റ് ട്രംപിന്റെ മരുമകൻ ജാരെദ് കുഷ്നറും മിയാമിയിൽ നിന്ന് വാഷിംഗ്ടണിലേക്ക് തിരിച്ചു. ഇവരെ രണ്ടാമത്തെ റൗണ്ട് ചർച്ചകൾക്കായി ഇസ്ലാമാബാദിലേക്ക് കൊണ്ടുപോകേണ്ട വിമാനം വാഷിംഗ്ടണിലേക്ക് തിരിച്ചുവിട്ടതായാണ് ഫ്ലൈറ്റ് ഡാറ്റ സൂചിപ്പിക്കുന്നത്. യുഎസ് സംഘത്തെ ജെഡി. വാൻസും ഇറാൻ സംഘത്തെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫും നയിക്കുമെന്നായിരുന്നു നേരത്തെയുള്ള സൂചന. എന്നാൽ ഇറാൻ ഔദ്യോഗികമായി ചർച്ചയിൽ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് പാകിസ്താൻ വാർത്താവിനിമയ മന്ത്രി അതാവുള്ള തരാർ അറിയിച്ചു.


