ജിദ്ദ: സൗദിയില്‍ 2015 ൽ പ്രതിദിനം 1460 വാഹന അപകടങ്ങൾ നടന്നതായും ഇതിൽ 8063 പേര് മരിച്ചതായും സൗദി ജനറൽ ട്രാഫിക് ഡയറക്ടറേറ്റിന്റെ പുതിയ റിപ്പോർട്ടിൽ പറയുന്നു. ശരാശരി ഒരു ദിവസം 23 പേര്‍ വാഹനാപകടങ്ങളില്‍ മരിച്ചു. ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്നത് രാജ്യ തലസ്ഥാനമായ റിയാദിലും തൊട്ടടുത്ത് മക്കയിലും മദീനയിലുമാണ്.
അതിഭീമമായ ഈ കണക്കുകൾ ആശങ്കാജനകമാണെന്ന് സൗദി ട്രാഫിക് സേഫ്റ്റി സൊസൈറ്റി ചെയർമാൻ അബ്ദുൽ ഹമീദ് അൽ മുഅജിൽ പറഞ്ഞു.കഴിഞ്ഞ രണ്ട് വർഷമായി രാജ്യത്തെ ഗതാഗത രംഗത്ത് നടപ്പാക്കിയ നൂതന സംവിധാനങ്ങൾ വേണ്ട രീതിയിൽ ഫലം കണ്ടില്ല എന്നതിന്റെ സൂചനയാണിതെന്നും അദ്ദേഹം പറഞ്ഞു.
വ്യാപകമായി സ്ഥാപിച്ച സാഹിർ കാമറകൾ അടക്കമുള്ള നിരീക്ഷണ സംവിധാങ്ങൾക്ക് കാര്യമായ ഫലമുണ്ടാക്കാനായില്ലെന്നും റിപ്പോർട്ടിലുണ്ട്.ഗതാഗത വകുപ്പിന് കീഴിൽ നടക്കുന്ന ബോധവൽകരണ കാമ്പയിനുകൾ കൂടുതൽ ഫലപ്രദമാക്കണമെന്ന് സൂചിപ്പിച്ച അബ്ദുൽ ഹമീദ് അൽ മുഅജിൽ അപകട നിരക്ക് കുറക്കുവാൻ ഒരു സ്വതന്ത്ര പഠനം നടത്തുവാൻ മന്ത്രിമാർ മുൻകൈ എടുക്കണമെന്നും അഭ്യർത്ഥിച്ചു.
