ഫറൂക് കോളേജിലെ അധ്യാപകന്‍റെ ബത്തക്ക പ്രയോഗത്തിനെതിരെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി
കോഴിക്കോട്: ഫറൂഖ് കോളേജ് അധ്യാപകന്റെ ബത്തക്ക പ്രയോഗത്തില് നിലപാടെടുത്തതില് വിമര്ശിച്ചവര്ക്ക് മറുപടിയുമായി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ്. പെണ്കുട്ടികളുടെ മാറിനെ ബത്തക്ക കൊണ്ട് ഉപമിച്ചുകൊണ്ടുള്ള അധ്യാപകന്റെ പൊതുപരിപാടിയിലെ പ്രസംഗം ഏറെ വിവാദാമായിരുന്നു. മാറിനെ കുറിച്ചല്ല ശരീരത്തിന്റെ ഏത് ഭാഗത്തെ കുറിച്ചാണെങ്കിലും ഒരധ്യാപകന് തന്റെ കുട്ടികളെ കുറിച്ച് മറ്റൊരിടത്ത് പറയാന് പാടില്ലാത്തതാണ് അദ്ദേഹം പറഞ്ഞതെന്ന് ഫിറോസ് തന്റെ ഫേസ്ബുക്ക് പോസ്റ്റില് കുറിച്ചു.
' അത് ഫാറൂഖ് കോളേജിലെ മുഴുവന് പെണ്കുട്ടികളെയും അപമാനിക്കുന്നതിന് തുല്യമാണ്. ഇത് കേള്ക്കുന്ന ഫാറൂഖ് കോളേജിലെ ഒരു പെണ്കുട്ടിയുടെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇനി ഈ അധ്യാപകനെ കാണുമ്പോഴുള്ള ആ കാമ്പസിലെ പെണ്കുട്ടികളുടെ അവസ്ഥ എത്രമാത്രം ദയനീയമായിരിക്കും? അത് കൊണ്ടാണ് അധ്യാപക പദവിക്ക് നിരക്കാത്തതാണ് ആ പരാമര്ശങ്ങള് എന്ന് പറയേണ്ടി വരുന്നത്' ഫിറോസ് തന്റെ നിലപാട് വ്യക്തമാക്കി.
ഒരധ്യാപകന്റെ തെറ്റിന്റെ പേരിൽ മഹത്തായ ഒരു സ്ഥാപനത്തെ കരിവാരിത്തേക്കുകയും ഇകഴ്ത്തുകയും ചെയ്യാനുള്ള ശ്രമങ്ങൾ അത്ര നിഷ്കളങ്കമാണെന്ന് കരുതാൻ വയ്യ. കേരളത്തിലെ മറ്റു കോളേജുകളിൽനിന്ന് വ്യത്യസ്തമായി ഫാറൂഖ് കോളേജിൽ മാത്രം പ്രത്യേക സദാചാര വാദമുണ്ടെന്ന് പറയുന്നത് വസ്തുതാ വിരുദ്ധമാണെന്നും നേരത്തേ ഫിറോസ് ഫേസ്ബുക്കില് പോസ്റ്റ് ചെയ്തിരുന്നു.
പി കെ ഫിറോസിന്റെ പോസ്റ്റ് ഇങ്ങനെ
ഫാറൂഖ് കോളേജുമായി ബന്ധപ്പെട്ട് നിരന്തരമായി വിവാദങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നവരുടെ രാഷ്ട്രീയവും ഹിഡൻ അജണ്ടകളും ഉയർത്തിക്കൊണ്ടുള്ള എന്റെ മുൻ പോസ്റ്റ് ആ ആർത്ഥത്തിൽ ചർച്ച ചെയ്യുന്നതിന് പകരം അധ്യാപകന്റെ പ്രസംഗത്തെ സംബന്ധിച്ച പരാമർശങ്ങൾ മാത്രം ചർച്ച ചെയ്യപ്പെട്ടതു കൊണ്ടാണ് വീണ്ടുമൊരു പോസ്റ്റിടുന്നത്. അധ്യാപകന്റെ പ്രസംഗത്തിൽ എന്താണ് അശ്ലീലവും സഭ്യതക്ക് നിരക്കാത്തതുമായിട്ടുള്ളത് എന്ന ചോദ്യമാണ് വ്യാപകമായി ഉയർന്നിട്ടുള്ളത്. ഫാമിലി കൗൺസിലിംഗിൽ അദ്ദേഹം നടത്തിയ പ്രസംഗത്തെ എന്തിനാണ് വിമർശിക്കുന്നതെന്നും ഇസ്ലാമിക വസ്ത്രധാരണ രീതി പറഞ്ഞു കൊടുക്കൽ അദ്ദേഹത്തിന്റെ ബാധ്യതയല്ലേ എന്നൊക്കെ ചോദിക്കുന്നവരുണ്ട്. വത്തക്ക എന്ന് ഉദാഹരിച്ചത് മാറിനെ കുറിച്ചല്ല എന്നും കഴുത്തിനെ കുറിച്ചാണെന്നതുമാണ് ഇവരുടെയൊക്കെ പ്രധാന ആർഗ്യുമെന്റ്.
ഇസ്ലാമിക വസ്ത്രധാരണ രീതിയെ കുറിച്ച്, അതിനനുയോജ്യമായ വേദിയിൽ പ്രസംഗിക്കാനുള്ള ഏതൊരാളുടെയും സ്വാതന്ത്ര്യത്തെ വിമർശിക്കുന്നില്ല എന്നു മാത്രമല്ല ആ അവകാശത്തിന് വേണ്ടി വാദിക്കുന്നവരോടൊപ്പം ശക്തമായി നിലയുറപ്പിക്കുകയും ചെയ്യുന്നു. പിന്നെന്തിന് ഈ പ്രസംഗത്തെ എതിർക്കുന്നു എന്ന് ചോദിച്ചാൽ അതിന് ചില കാരണങ്ങളുണ്ട്.
ഒരു അധ്യാപകൻ തന്റെ കാമ്പസിലെ കുട്ടികളെ കുറിച്ച് മറ്റൊരിടത്തു പ്രസംഗിക്കുന്നു. അത് യുടൂബിൽ അപ് ലോഡ് ചെയ്ത് എല്ലാവരെയും കേൾപ്പിക്കുന്നു. അതിൽ എന്താണ് പറയുന്നത്? ഒന്ന്, തന്റെ കാമ്പസിലെ കുട്ടികൾ പർദ്ദയിട്ടാൽ അത് പൊക്കിപ്പിടിച്ച് ഉള്ളിലുള്ള ലെഗ്ഗിൻസ് നാട്ടുകാരെ കാണിക്കുന്നവരാണ്.
രണ്ട്, ബാക്കി മുഴുവൻ ഇതു പോലെയാണെന്ന് കാണിക്കാൻ ശരീരത്തിന്റെ ഒരൽപ ഭാഗം കാണിച്ചു നടക്കുന്നവരാണ്. ഇവിടെയാണ് വത്തക്ക കടന്നു വന്നത്. അത് മാറിനെ കുറിച്ചല്ല ശരീരത്തിന്റെ ഏത് ഭാഗത്തെ കുറിച്ചാണെങ്കിലും ഒരധ്യാപകൻ തന്റെ കുട്ടികളെ കുറിച്ച് മറ്റൊരിടത്ത് പറയാൻ പാടില്ലാത്തതാണ്. അത് ഫാറൂഖ് കോളേജിലെ മുഴുവൻ പെൺകുട്ടികളെയും അപമാനിക്കുന്നതിന് തുല്യമാണ്. ഇത് കേൾക്കുന്ന ഫാറൂഖ് കോളേജിലെ ഒരു പെൺകുട്ടിയുടെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇനി ഈ അധ്യാപകനെ കാണുമ്പോഴുള്ള ആ കാമ്പസിലെ പെൺകുട്ടികളുടെ അവസ്ഥ എത്രമാത്രം ദയനീയമായിരിക്കും? അത് കൊണ്ടാണ് അധ്യാപക പദവിക്ക് നിരക്കാത്തതാണ് ആ പരാമർശങ്ങൾ എന്ന് പറയേണ്ടി വരുന്നത്.
ഇനി മതത്തെ കുറിച്ച്, പ്രബോധനത്തെ കുറിച്ച് പറയുന്നവരോട്.
വിശുദ്ധ ഖുർആൻ പറയുന്നു. 'താങ്കൾ താങ്കളുടെ രക്ഷിതാവിന്റെ മാർഗത്തിലേക്ക് യുക്തിയോടും സദുപദേശത്തോടെയും ക്ഷണിക്കുക. ഏറ്റവും നല്ലവയെകൊണ്ട് (ഉപമകളും ശൈലികളും പ്രയോഗങ്ങളും) അവരോട് സംവാദം നടത്തുക'(16:125).
