താമരശ്ശേരി: ചട്ടലംഘനത്തിന് പി.വി.അന്‍വര്‍ എം.എല്‍.എയുടെ പാര്‍ക്കിന് നോട്ടീസ് നല്‍കാന്‍ തീരുമാനിച്ച ശേഷവും ലൈസന്‍സ് അനുവദിച്ചത് നിയമാനുസൃതമാണെന്ന വിചിത്രവാദവുമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്. താമരശ്ശേരി താലൂക്ക് വികസന സമിതി യോഗത്തില്‍ നല്‍കിയ മറുപടിയിലാണ് പഞ്ചായത്തിന്റെ ന്യായീകരണം.

വിവിധ വകുപ്പുകളില്‍ നിന്നും അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ക്കിന് ലൈസന്‍സ് നല്‍കിയതെന്ന് പഞ്ചായത്ത് വിശദീകരിക്കുന്നത്. കൂടരഞ്ഞി സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ മനോജ് എബ്രഹാം ആണ് പാര്‍ക്ക് ചട്ടം ലംഘിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് വികസന സമിതിയില്‍ പരാതി നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്തിനോട് മറുപടി നല്‍കാന്‍ കഴിഞ്ഞമാസം 5 ന് ചേര്‍ന്ന താലൂക്ക് വികസന സമിതി ആവശ്യപ്പെട്ടു. 31 ന് ചേര്‍ന്ന ഭരണസമിതിയോഗം പാര്‍ക്കിന് നോട്ടീസ് നല്‍കാന്‍ തീരുമാനം എടുത്തിരുന്നു. 

സാനിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് നിലനില്‍ക്കുന്നതല്ലെന്ന് ആരോഗ്യ വിഭാഗവും, പ്രവര്‍ത്തനാനുമതി റദ്ദാക്കിയെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡും അറിയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം. പക്ഷെ ഇതിന് ശേഷവും വികസന സമിതിയെ തെറ്റിദ്ധരിപ്പിക്കുന്ന മറുപടിയാണ് പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. രാവിലെ സമര്‍പ്പിച്ച വിശദീകരണകുറിപ്പില്‍ രേഖപെടുത്തിയ തിയ്യതിയാകട്ടെ കഴിഞ്ഞമാസം 26 ലേത്. 

കൂടരഞ്ഞി പഞ്ചായത്തിലെ ക്ലര്‍ക്ക് നേരിട്ടെത്തിയാണ് വിശദീകരണ കത്ത് വികസന സമിതിക്ക് നല്‍കിയത്.അതിനിടെ പഞ്ചായത്ത് ഉപസമിതി ഫയര്‍ഫോഴ്‌സിനോട് വ്യക്തത തേടിയത് കാര്യങ്ങളില്‍ ജില്ലാ ഫയര്‍ ഓഫീസര്‍ മറുപടി നല്‍കി. ഇതനുസരിച്ച് 256 കുതിരശക്തിയുള്ള മോട്ടോര്‍ പ്രവര്‍ത്തിക്കാനും അമ്മിനിറ്റി ബില്‍ഡിംഗിനുമാണ് അനുമതി നല്‍കിയതെന്നാണ് ഫയര്‍ഫോഴ്‌സിന്റെ വിശദീകരണം. കെട്ടിടത്തിന് എന്‍.ഒ.സി നല്‍കേണ്ടത് പഞ്ചായത്ത് ആണെന്നും ഫയര്‍ഫോഴ്‌സ് വ്യക്തമാക്കുന്നു.