'അര്‍ജന്‍റീനയുടെ എക്കാലത്തെയും മോശം പ്രകടനം' രൂക്ഷ വിമര്‍ശനവുമായി പാബ്ലോ സബലേറ്റ

മോസ്കോ: ലോകകപ്പ് രണ്ടാം മത്സരത്തില്‍ ക്രൊയേഷ്യയ്ക്കെതിരെ മൂന്ന് ഗോളിന്‍റെ തോല്‍വി ഏറ്റുവാങ്ങിയ മെസിപ്പടയെ രൂക്ഷമായി വിമര്‍ശിച്ച് മുൻ അർജന്റീനൻ ഇതിഹാസം പാബ്ലോ സബലേറ്റ. അര്‍ജന്‍റീനയുടെ എക്കാലത്തെയും മോശം പ്രകടനമാണ് കഴിഞ്ഞ ദിവസം ക്രൊയേഷ്യയ്ക്കെതിരെ കാഴ്ച വച്ചത്. ടീം സ്പിരിറ്റ് കൈമോശം വന്ന അര്‍ജന്‍റീനയുടെ രണ്ടാം പകുതിയിലെ പ്രകടനം തീര്‍ത്തും മോശമായിരുന്നു. 

ഗോളി കാബലെറോയുടെ പിഴവ് ഗോളായത് അര്‍ജന്‍റീനന്‍ കളിക്കാരെ മാനസ്സികമായി തളര്‍ത്തി. എന്നാല്‍ വന്‍ ക്ലബ്ബുകള്‍ക്കായി അണി നിരക്കുന്ന അര്‍ജന്‍റീനന്‍ താരങ്ങളില്‍നിന്ന് ഇതല്ല, മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നതെന്നും സബലേറ്റ പറഞ്ഞു. 

ഇനി അര്‍ജന്റീനയ്ക്ക് തിരിച്ചുവരണമെങ്കില്‍ ഗ്രൂപ്പിലെ മറ്റു ടീമുകളുടെ മത്സരഫലം അറിയണം. 1974ന് ശേഷം അര്‍ജന്റീന കളിച്ച ഏറ്റവും മോശം ലോകകപ്പാണിതെന്നാണ് വിലയിരുത്തല്‍.1974ല്‍ ഇറ്റലി, പോളണ്ട്, ഹെയ്തി എന്നിവര്‍ അടങ്ങുന്ന ഗ്രൂപ്പ് നാലിലായിരുന്നു അര്‍ജന്റീന. ആദ്യ മത്സരത്തില്‍ പോളണ്ടിനോട് രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടു. 

അടുത്ത മത്സരത്തില്‍ ഇറ്റലിയോട് 1-1 സമനില. ഇതോടെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയിക്കാന്‍ അര്‍ജന്റീനക്ക് സാധിച്ചില്ല. അവസാന മത്സരത്തില്‍ ഹെയ്തിയെ തോല്‍പ്പിച്ചതും പോളണ്ട് ഇറ്റലിയെ തോല്‍പ്പിച്ചതുമാണ് രണ്ടാം റൗണ്ടിലെത്താന്‍ അര്‍ജന്റീനയ്ക്ക് തുണയായത്. 

എന്നാല്‍ അവസാന എട്ടിനപ്പുറം കടക്കാന്‍ അര്‍ജന്റീനയ്ക്ക് സാധിച്ചില്ല. രണ്ട് ഗ്രൂപ്പുകളായി നടന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഹോളണ്ട്, ബ്രസീല്‍, ജര്‍മനി എന്നിവര്‍ അടങ്ങുന്ന ഗ്രൂപ്പിലായിരുന്നു അര്‍ജന്റീന. ബ്രസീലിനോടും ഹോളണ്ടിനോടും തോറ്റ അര്‍ജന്റീന സെമി കാണാതെ പുറത്താകുകയായിരുന്നു.